Monday, 28th April 2025
April 28, 2025

യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി

  • February 26, 2020 6:00 pm

  • 0

തിരുവനന്തപുരം: അമിത കൂലി ഈടാക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ യുവതി നല്‍കിയ പരാതിയില്‍ നടപടി. അധികമായി ഈടാക്കിയ തുക ഓട്ടോ ഡ്രൈവറില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങി യുവതിക്ക് നല്‍കി. ഫെബ്രുവരി ഇരുപതിന് രാത്രി അമ്മയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കാണിച്ച ശേഷം പുത്തന്‍പാലം വരെ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച ആര്യക്കും അമ്മയ്ക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് പുത്തന്‍ പാലത്തിലേക്കുള്ള യാത്രയിലായിരുന്നു ആര്യയും അമ്മയും. സാധാരണയായി 30 മുതല്‍ 35 രൂപ വരെയാണ് ഓട്ടോ ചാര്‍ജ്. KL-01 -CJ -9739 എന്ന ഓട്ടോറിക്ഷയില്‍ കയറിയ ഇരുവരും മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. തിരികെ വരുന്നതിനുള്ള റിട്ടേണ്‍ ചാര്‍ജ് കൂടി നല്‍കാന്‍ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയപ്പോള്‍ ആവശ്യപ്പെട്ടത് 100 രൂപ. ഇത് ചോദ്യം ചെയ്തപ്പോള്‍ രാത്രി ഇങ്ങനെ ആണെന്നും വേണമെങ്കില്‍ 10 രൂപ തിരികെ നല്‍കാമെന്നും ഡ്രൈവര്‍ പറഞ്ഞെന്ന് ആര്യ പറഞ്ഞു.

ആര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഓട്ടോ റിക്ഷ ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ! മുതലെടുക്കപെടലുകളല്ല കരുതലാണാവശ്യം

എന്തിനും ഏതിനും കുറ്റം മാത്രം കണ്ടെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നല്ല മനസ്സും നാം കാണാതെ പോകരുത്. എനിക്ക് ഇന്ന് തുണയായി നീതി ലഭ്യമാക്കി തന്ന ആ നല്ല മനസ്സുള്ള മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്മെന്റിലെ ഉദ്യോഗസ്ഥരെ സ്മരിക്കാതെ, അവരോട് നന്ദി രേഖപ്പെടുത്താതെ പോകാന്‍ കഴിയില്ല.

സംഭവത്തിനാസ്പദമായ സംഭവം ഇന്നലെ രാത്രി (20/ 02/ 2020) അമ്മയ്‌ക്ക്‌ വയ്യാതായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പോയിട്ട് അവിടെ നിന്നും ഞങ്ങള്‍ കണ്ണമ്മൂല (പുത്തന്‍പാലത്തിനടുത്ത്‌) വരെ KL-01 -CJ -9739 എന്ന നമ്ബര്‍ ഓട്ടോയില്‍ കയറിയപ്പോഴാണ്. ഇവിടെ നിന്നും വീട്ടിലേയ്ക്കു സാധാരണ 30-35 രൂപ വരെയാണ് നിരക്ക്. അമ്മയുടെ ദേഹാസ്വാസ്ഥ്യത്തിന്റെ തിരക്കില്‍ കയറിയപാട് മീറ്റര്‍ ഇട്ട് ഓടാന്‍ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ല. ഓട്ടോയില്‍ കയറി അല്‍പം മുന്നിലേയ്ക്ക് (മിറാന്‍ഡ ജംഗ്ഷനിലേയ്ക്ക് ഉള്ള ഇറക്കം റോഡ്) വന്ന ശേഷം ഡ്രൈവറോട് മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങളോട് റിട്ടേണ്‍ ചാര്‍ജ് കൂടെ കൊടുക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു ഇയാള്‍.

രാത്രി ആയതു കൊണ്ടും രണ്ടു സ്ത്രീകള്‍ മാത്രമായതുകൊണ്ടും അയാള്‍ പറഞ്ഞതുപോലെ കൊടുക്കാം എന്ന് തന്നെ കരുതി. പക്ഷെ പറഞ്ഞ സ്ഥലത്ത് എത്തിയ ശേഷം ടിയാന്റെ മട്ടും ഭാവവും മാറി. ഞങ്ങളില്‍ നിന്നും 100 രൂപ വാങ്ങുകയും ബാക്കി ഒന്നും തന്നെ തരാന്‍ കൂട്ടാക്കിയതുമില്ല. ചോദിച്ചപ്പോള്‍ ധാര്‍ഷ്ട്ട്യത്തോടെയുള്ള മറുപടി – ‘രാത്രി ഇങ്ങനെ തന്നെ ആണ്, വേണമെങ്കില്‍ 10 രൂപ തരാം..’ അമ്മയ്‌ക്ക് കൂടുതല്‍ സമയം നില്‍ക്കാനുള്ള വയ്യായ്ക കാരണം അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല.

അയാള്‍ മാന്യമായി സംസാരിച്ചിരുന്നുവെങ്കില്‍ സന്തോഷത്തോടെ കാശ് കൊടുത്തിട്ടു പോകുമായിരുന്നു, പക്ഷെ ചോദിച്ചപ്പോള്‍ ദാനം തരുന്ന പോലെയുള്ളതായിരുന്നു ടിയാന്റെ മറുപടി.ആരുടെയും ദാനമല്ല മറിച്ചവകാശപ്പെട്ടതാണ്‌ ഞാന്‍ ആവശ്യപ്പെട്ടത്.

തട്ടിപ്പറിക്കുന്നതും അറിഞ്ഞു കൊടുക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ടെന്നാണ് എന്‍്റെ വിശ്വാസം.100 രൂപ ഉണ്ടെങ്കില്‍ അതില്‍ 90 രൂപയ്ക്കും കൃത്യമായി കണക്കുകൂട്ടല്‍ ഉണ്ടാക്കി ജീവിക്കുന്ന ഒരു കൂട്ടം സാധാരണക്കാര്‍ ജീവിക്കുന്ന ഈ സ്ഥലത്തു, ഇങ്ങനെയും കുറച്ചാളുകള്‍ യാതൊരു ദയ ദാക്ഷിണ്യം ഇല്ലാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നു. (കൂട്ടത്തില്‍ ചിലര്‍ മാത്രമേ ഇങ്ങനെ ഉളളൂ എന്നും കൂട്ടിച്ചേര്‍ക്കട്ടെ.)

ഈ വിഷമം വീട്ടില്‍ അറിയിച്ചപ്പോള്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ ധൈര്യം തന്നു. അങ്ങനെ ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ പരാതി ബോധിപ്പിച്ചു. പത്തു നിമിഷത്തില്‍ കൂടുതല്‍ എടുത്തില്ല ഉടനെ തന്നെ വകുപ്പില്‍ നിന്നും വിളി വന്നു. വേണ്ടുന്ന നടപടി ഉടനെ എടുക്കാമെന്ന് ഹരീഷ് കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സര്‍ ഉറപ്പു തന്നു. വളരെ സൗഹാര്‍ദ്ദമായ ഇടപെടലായിരുന്നു ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായത്. തുടര്‍ന്ന് വിഴിഞ്ഞം ഭാഗത്തു നിന്നും ആ ഓട്ടോ ഡ്രൈവറെ പിടികൂടുകയും എന്നില്‍ നിന്നും അധികം ഈടാക്കിയ തുക തിരികെ വാങ്ങി തരികയും ചെയ്തു.

മോട്ടോര്‍ വാഹന വകുപ്പിന്റെ ദ്രുത ഗതിയിലുള്ള നടപടി ഏറെ പ്രശംസനീയമാണ്. ഈ ഉദ്യോഗസ്ഥര്‍ സാധാരണക്കാരിയായ എനിക്ക് നല്‍കിയ തുണയും കരുതലും ഏറെ ഊര്‍ജ്ജവും പ്രതീക്ഷയും തരുന്നു. കൂട്ടത്തില്‍ സമയാസമയം വിവരം ആരാഞ്ഞ നജീബ് സാറിനും ബിജു സാറിനും നന്ദി രേഖപ്പെടുത്തുന്നു.

NB: ആരെയും വ്യക്തി ഹത്യ നടത്താന്‍ ഉദ്ദേശമില്ല. ആയതിനാല്‍ ഇദ്ദേഹത്തിന്റെ മുഖം ബ്ലര്‍ ചെയുന്നു.