Monday, 28th April 2025
April 28, 2025

സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദ്ദാനവും, നീതു ഒരുക്കിയ കെണിയില്‍ ഈയാംപാറ്റകളെപോലെ വീണവര്‍ ഏറെയാണ്

  • February 22, 2020 9:00 pm

  • 0

കൊല്ലം: ആരെയും വീഴ്ത്താന്‍ പറ്റിയ ഒരായുധമാണ് സൗന്ദര്യം. സുന്ദരിയൊന്ന് ചിരിച്ച്‌ കാണിച്ചാല്‍ വീഴാത്തവര്‍ ആരുണ്ട്. ആ സൗന്ദര്യം വച്ചാണ് കരവാളൂര്‍ നീതുഭവനില്‍ നീതുമോഹന്‍ (35) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്ത് വച്ച്‌ നീട്ടിയാല്‍ ആരുസ്വീകരിക്കാതിരിക്കും; അതും ബാങ്കിലെ ജോലി. അതില്‍ ഈയാംപാറ്റകളെപ്പോലെ വീണവര്‍ ഏറെയാണ്. തട്ടിപ്പ് പൊട്ടിയപ്പോള്‍ നീതു പെട്ടു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന നീതുവിന്റെ തട്ടിപ്പിന്റെ പിന്നാമ്ബുറത്തേക്ക് കാമറ തിരിച്ചാല്‍ ഞെട്ടും. തട്ടിപ്പിനായി നീതു എടുത്തണിഞ്ഞ വേഷം ബാങ്ക് മാനേജരുടേതായിരുന്നു. അതും എസ്.ബി.എെയുടേത്.

കരവാളൂരിലെ കുടുംബ വീട്ടിലാണ് നീതുവും രണ്ട് മക്കളും അമ്മയും താമസിക്കുന്നത്. നാല് സെന്റ് ഭൂമിയും ചെറിയ വീടും. നീതു ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അച്ഛന്‍ മരിച്ചതിനാല്‍ അമ്മയ്ക്കൊപ്പമായിരുന്നു ജീവിതം. ദാമ്ബത്യ ജീവിതം പൊരുത്തക്കേടുകളുടെ വക്കിലും.

സുന്ദരി, പക്വതയുള്ള പെരുമാറ്റം

ബാങ്ക് മാനേജരാണെന്നാണ് പലരെയും നീതു മോഹന്‍ വിശ്വസിപ്പിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിലമേല്‍, നെടുമങ്ങാട് ബാങ്കുകളിലെ മാനേജരാണെന്ന് മാറിയും തിരിഞ്ഞും പലരെയും വിശ്വസിപ്പിച്ചു. ചുരിദാറാണ് സാധാരണ വേഷം. വേഷത്തില്‍ മാന്യത. ആഡംബര വാഹനങ്ങളില്‍ യാത്രയില്ല. പക്വതയോടെയുള്ള പെരുമാറ്റത്തിലാണ് പലരും വീണുപോകുന്നത്. ബാങ്കിന്റെ വിവരങ്ങള്‍ ഓരോന്നും പറ‌ഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ പ്രത്യേക മിടുക്കും.

ബാങ്കില്‍ നിറഞ്ഞ് നില്‍ക്കും

മെസഞ്ചറായി ദിവസ വേതനത്തിന് നീതു സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ കയറിപ്പറ്റിയിരുന്നു. പിന്നീട് പലരെയും ക്ളീനിംഗ് ജോലിക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് കാരണക്കാരിയായി. ബാങ്കിന്റെ നിലമേല്‍, നെടുമങ്ങാട് ബ്രാഞ്ചുകളില്‍ ബന്ധമുണ്ടായത് അങ്ങനെയാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിവിധ ശാഖകളില്‍ മാനേജര്‍, ഓഫീസ് അസിസ്റ്റന്റ്, മെസഞ്ചര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് നീതുമോഹന്‍ പലരെയും സമീപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ചിലരില്‍ നിന്ന് ചെറിയ തോതില്‍ പണം വാങ്ങി തട്ടിപ്പിന് തുടക്കമിട്ടു.

ക്ളീനിംഗ് കരാര്‍ ജോലിക്ക് നീതുവിന്റെ ശുപാര്‍ശയില്‍ ഒന്നുരണ്ടുപേര്‍ കയറിയതായാണ് വിവരം. ജോലി കിട്ടാതെ പണം നഷ്ടപ്പെട്ടവരായിരുന്നു അധികവും. 5000 മുതല്‍ 10,000 രൂപവരെയാണ് വാങ്ങിയിരുന്നത്. ചെറിയ തുകയായതിനാല്‍ ആരും പരാതിപ്പെട്ടതുമില്ല. എന്നാല്‍ ആറ് മാസം മുന്‍പാണ് 30,000 മുതല്‍ 50,000 രൂപ വരെ വാങ്ങി ജോലി തട്ടിപ്പ് വിപുലപ്പെടുത്തിയത്. ജോലി ആവശ്യമുള്ളവരെ ബാങ്കില്‍ വരുത്തും. അവിടെ സ്റ്റാഫുകളോട് കുശലം പറഞ്ഞും മാനേജരുടെ കാബിനില്‍ നിന്ന് പുറത്തേക്കുവന്നുമൊക്കെ നീതു അഭിനയിക്കുകയായിരുന്നു. എസ്.ബി.ഐയുടെ നിലമേല്‍ ശാഖയിലെ നീതുവിന്റെ പേരിലുള്ള അക്കൗണ്ട് വഴിയാണ് ചിലരില്‍ നിന്ന് പണം സ്വീകരിച്ചത്. മറ്റ് ചിലര്‍ നേരിട്ട് പണം ഏല്‍പ്പിക്കുകയായിരുന്നു. പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തവരാണ് അധികവും.

ജോലി ഉറപ്പെന്ന് വിശ്വസിപ്പിച്ചു

പണം നല്‍കിയവര്‍ക്ക് ഉടന്‍ ജോലി ലഭിക്കുമെന്ന് നീതുമോഹന്‍ വിശ്വസിപ്പിച്ചു. യുവതികളാണ് ജോലിക്കായി കാത്തിരുന്നത്. ഓരോ തീയതികള്‍ മാറ്റിമാറ്റി പറഞ്ഞു. ഏറ്റവും ഒടുവില്‍ 2019 ഡിസംബര്‍ 31ന് അവസാന തീയതി പറഞ്ഞു. ഡിസംബര്‍ 31നും ജോലി കിട്ടാതെ വന്നപ്പോഴാണ് പണം നല്‍കിയ വിളക്കുടി അനീസ് മന്‍സിലില്‍ ആന്‍സി, കുന്നിക്കോട് അക്ഷയ മന്‍സിലില്‍ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടില്‍ അന്‍സിയ ബീവി, ആവണീശ്വരം ഷെഫീര്‍ പ്രിന്‍സ് വില്ലയില്‍ ഫൗസിയ എന്നിവര്‍ നീതുവിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചത്. 2.60 ലക്ഷം രൂപയാണ് ഇവര്‍ നാലുപേര്‍ ചേര്‍ന്ന് നീതുവിന് നല്‍കിയത്. ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ രേഖകളും ഇവരുടെ പക്കലുണ്ട്. തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും നീതുമോഹന്‍ ബാങ്ക് മാനേജരാണെന്നകാര്യത്തില്‍ പറ്റിക്കപ്പെട്ടവര്‍ക്കും ഉറപ്പായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയിലും ബാങ്ക് മാനേജരായ നീതുമോഹന്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ സൂചിപ്പിച്ചത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നീതുവിന് ബാങ്ക് ജോലിയില്ലെന്ന കാര്യം വ്യക്തമായി.

കൂടുതല്‍ പരാതിക്കാര്‍

നാലുപേരുടെ പരാതിയെ തുടര്‍ന്ന് പുനലൂര്‍ പൊലീസാണ് നീതുമോഹനെ അറസ്റ്റ് ചെയ്തത്. അക്കൗണ്ടില്‍ നിക്ഷേപിച്ച പണം അന്നുതന്നെ പിന്‍വലിച്ചിട്ടുണ്ട്. നീതുവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചെങ്കിലും കാര്യമായ നിക്ഷേപങ്ങളില്ല. കൊല്ലം സ്വദേശിയായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പണം ഇയാള്‍ക്ക് നല്‍കിയെന്നുമാണ് നീതു ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ അങ്ങനെയൊരാള്‍ ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.