Monday, 28th April 2025
April 28, 2025

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീയും; വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു

  • February 21, 2020 8:00 pm

  • 0

കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണം. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് നല്‍കിയ സാക്ഷിമൊഴിയിലാണ് യുവതി ആരോപണം ഉന്നയിക്കുന്നത്.

മഠത്തില്‍ വച്ച്‌ ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രി പൊലീസിന് നല്‍കിയ സാക്ഷിമൊഴിയില്‍ പറയുന്നു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയത്.

വിഡീയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും കന്യാസ്ത്രി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്എന്നാല്‍ യുവതിയുടെ സാക്ഷിമൊഴിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാന്‍ കന്യാസ്ത്രീക്ക് താല്‍പ്പര്യമില്ലെന്ന് അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിന്മേലുള്ള പ്രാഥമിക വാദം ശനിയാഴ്ച്ച തുടങ്ങും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച തടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നാലു തവണ കേസ് കോടതി പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ഇയാളുടെ അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2018 സെപ്റ്റംബര്‍ 21 നാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന അഞ്ച് കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്.