Friday, 25th April 2025
April 25, 2025

‘നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത് നന്നായി’ ജോളിയുടെ വാക്കുകള്‍ കേട്ട് പൊലീസ് ഞെട്ടി, 1800 പേജുളള കുറ്റപത്രത്തില്‍ ജോളി അടക്കം നാലുപ്രതികള്‍

  • January 2, 2020 1:00 pm

  • 0

കോഴിക്കോട് : കഴിഞ്ഞ വര്‍ഷം കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം പൊലീസ് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് (47) ആദ്യഭര്‍ത്താവ് പൊന്നാമറ്റത്തെ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ 1800 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നല്‍കിയത്. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലക്കിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൂടത്തായി കൊലപാതക പരമ്ബരയില്‍ ആറു പേരെയാണ് ഭക്ഷണത്തിലും പാനീയത്തിലും മാരക വിഷമായ സയനൈഡ് കലര്‍ത്തി ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്ഈ കേസില്‍ റോയിയുടെ ബന്ധുവായ എം.എസ്.മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുന്‍ സിപിഎം നേതാവ് കെ.മനോജ് എന്നിവരാണ് മറ്റ് പ്രതികള്‍. റോയ് തോമസിനെ കൊന്നതില്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.

നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത് നന്നായി

ആറു പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ ജോളി മറ്റ് മൂന്ന് പേരെകൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിനു മുന്‍പേ പൊലീസിന് കൊലപാതകിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ നിരവധി തവണ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത് നന്നായെന്ന് ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞിരുന്നു. കൊലപാതകങ്ങള്‍ക്കു പുറമേ വ്യാജയായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും കൃത്രിമമായി ജോളി നിര്‍മ്മിച്ചെടുത്തിരുന്നു. പ്രീഡിഗ്രി വരെ വിദ്യാഭ്യാസമുണ്ടായിരുന്ന ജോളി ബികോം, എംകോം, നെറ്റ് തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചെടുക്കുകയായിരുന്നു.