Tuesday, 29th April 2025
April 29, 2025

രവീന്ദ്രന്‍ നാളെയും ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല

  • December 9, 2020 4:02 pm

  • 0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാലാണ് ഇത്.

കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാത്തതെന്നാണ് വിശദീകരണം. തലയ്ക്ക് എം.ആര്‍.. സ്‌കാന്‍ നടത്തിയ ശേഷമേ രവീന്ദ്രനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ എന്നാണ് വിവരം.

തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നതിനാലാണ് രവീന്ദ്രന് എം.ആര്‍.. സ്‌കാന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണ് പരിശോധന. ഇതിനു ശേഷമേ ഡിസ്ചാര്‍ജ് ഉണ്ടാവുകയുള്ളൂ.

തിങ്കളാഴ്ചയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നാലെ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍പ് രണ്ടുതവണ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആദ്യത്തെ തവണയും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടാമത്തെ തവണയും അദ്ദേഹം ഹാജരായിയിരുന്നില്ല.

ഇതിനു പിന്നാലെയാണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. രവീന്ദ്രന് സമന്‍സ് അയച്ചത്. എന്നാല്‍ ഇത്തവണയും ആശുപത്രിയില്‍ ആയതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.