ഇന്ന്, കൊച്ചി മെട്രോ മൂന്നാം ഘട്ട വികസനത്തിന്റെ വിശദമായ പദ്ധതിരേഖ (ഡിപിആർ) കെഎംആർഎൽ (KMRL) സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി സമർപ്പിച്ചു. ചുമതലയൊഴിയുന്ന വേളയിൽ മുൻ എം.ഡി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ പാത നീട്ടുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയ്ക്കായി എത്തിയിരിക്കുന്നത്.
ഏകദേശം 17.5 കിലോമീറ്റർ നീളത്തിലാണ് പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗം ഭൂഗർഭ പാതയായാണ് പ്ലാൻ ചെയ്തിട്ടുള്ളത്. വിമാനത്താവള യാത്രക്കാർക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഹൈബ്രിഡ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. ആലുവ മുതൽ അങ്കമാലി വരെ നീളുന്ന ഈ പാതയിൽ ആകെ 15 സ്റ്റേഷനുകളാണ് ചെയ്തിട്ടുള്ളത്.
സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് യാത്രാസൗകര്യങ്ങൾ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ട് മൂന്നാം ഘട്ടത്തിന്റെ ഡിപിആറും ഇപ്പോൾ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ വലിയൊരു കുതിച്ചുചാട്ടമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.