ഇന്നലെ ഉക്രൈനിലുണ്ടായ അതിശക്തമായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. തലസ്ഥാനമായ കിവ്, ഒഡേസ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് വൻ ജീവനാശമുണ്ടായത്. റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഈ കടുത്ത ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാനമായ കിവിലെ റെയിൽവേ ഡിപ്പോയിലുണ്ടായ ആക്രമണത്തിൽ മാത്രം ഏഴുപേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബോറിസ്പിൽ മേഖലയിൽ അഞ്ച് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിനും മറ്റ് ഇൻഫ്രാസ്ട്രക്ചർ കേന്ദ്രങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ഇവിടെനിന്ന് അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒഡേസ മേഖലയിലും ശക്തമായ വ്യോമാക്രമണമാണ് റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത് പ്രദേശത്ത് വൈദ്യുതി മുടക്കത്തിനും വ്യാപക നാശനഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്.
രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും, അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്കായി സഖ്യകക്ഷികളുടെ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും സെലൻസ്കി അഭ്യർത്ഥിച്ചു. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരനെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ അധികൃതർ പുറത്തുവിട്ടുവരുന്നു. യുക്രൈനിലെ വിവിധ നഗരങ്ങളിൽ റഷ്യ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.