കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന വിവാദ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് നിർണ്ണായക നടപടികളിലേക്ക് കടക്കുന്നു. കേസിൽ പരാതിക്കാരിയായ വീണാ ജോർജിന്റെയും അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന ഗൺമാന്റെയും ഔദ്യോഗിക മൊഴി ഇന്ന് എസ്ഐടി രേഖപ്പെടുത്തും. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഈ വർഷം ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും, ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നുമായിരുന്നു ഗൺമാന്റെ പരാതി. തുടർന്ന് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ഇവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
എന്നാൽ, ഇത് രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണെന്നും ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് നേതൃത്വവും ടി.ഒ. മോഹനൻ എംഎൽഎയും നൽകിയ പരാതിയെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം ഡിജിപി പുതിയ എസ്ഐടിയെ നിയോഗിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. മുൻ മന്ത്രിയുടെ മൊഴി കൂടി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.