തെൽഅവീവ്: ഗസ്സയിൽ തുടരുന്ന കൂറ്റൻ യുദ്ധത്തിനും കൂട്ടക്കൊലക്കിടെയും വേറിട്ട നിലപാട് സ്വീകരിച്ച് 130ഓളം ഇസ്രാഈലി സൈനികർ ജോലിവിടുമെന്ന് ഭീഷണി മുഴക്കി. പ്രധാനമന്ത്രി ബിൻയാമിൻ നെതന്യാഹുവിന്റെ യുദ്ധനീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ച്, ബന്ദി മോചനത്തിനും വെടിനിര്‍ത്തലിനും ഇടപെടാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സൈനികർ പ്രതിഷേധ രംഗത്തിറങ്ങിയത്.
“വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച് ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാകാതെ വരുന്ന പക്ഷം, ജോലിയിൽ തുടരാനാവില്ല” എന്ന് സൈനികർ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വടക്കൻ ഗസ്സയിൽ നടക്കുന്ന നീക്കങ്ങൾ ഗുണപരമായി മാറാത്തതോടെ, ഇവിടെ ദിവസങ്ങളായി നാലു ലക്ഷത്തോളം ഫലസ്തീനികൾക്ക് ദുരിതം നേരിടേണ്ടി വരുന്ന അവസ്ഥ തുടരുകയാണ്. പ്രശ്ന പരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ചില വിഭാഗങ്ങൾ ആവശ്യപ്പെടുമ്പോഴും, ഇസ്രാഈൽ സർക്കാർ നിലപാട് മാറ്റം കാണിക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥ.