നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബെംഗളൂരുവിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രവർത്തകനും 19 കാരനുമായ അമൻദീപ് സിങ്ങിനാണ് നേരെ മുഖംമൂടി ധരിച്ച നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ജാലഹള്ളി ബെൽ സർക്കിളിന് സമീപം വെച്ചായിരുന്നു സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമായാണ് ആക്രമണമെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി. ജൂലൈ 28-ന് രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘം അമൻദീപിന്റെ വഴി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് “നീയാണോ അമൻദീപ്? മോദിയുടെ രാജി ആവശ്യപ്പെടുമോ?” എന്ന് ചോദിച്ചുകൊണ്ട് സംഘം മരത്തടികൊണ്ട് കാലിന് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമൻദീപ് സിങ് ഇപ്പോൾ ചികിത്സയിലാണ്.
സംഭവത്തിൽ ജാലഹള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. വിദ്യാർത്ഥിക്ക് നേരെ ഉണ്ടായ ഈ അതിക്രമത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.