Wednesday, 7th May 2025
May 7, 2025

ക്ലിഫ് ഹൗസ് നവീകരണത്തിന് 98 ലക്ഷം രൂപ; ടെന്‍ഡറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി

  • May 26, 2021 6:19 pm

  • 0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസില്‍ 98 ലക്ഷം രൂപയുടെ നവീകരണ പ്രവ‍ര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയായി. ഊരാളുങ്കല്‍ ലേബ‍ര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി തയ്യാറാക്കിയ നല്‍കിയ എസ്റ്റിമേറ്റിനാണ് സ‍ര്‍ക്കാ‍ര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍,‍ ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ വിശ്രമ മുറികള്‍ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്‍റെ നിര്‍മ്മാണ അനുമതി നല്‍കി ഉത്തരവിറങ്ങിയിരിക്കുന്നത്. ടെന്‍ഡറില്ലാതെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.

പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിര്‍ദേശിക്കാറുണ്ട്ഇതനുസരിച്ച്‌ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ നല്‍കും. അടിയന്തരമായി ചെയ്യേണ്ട ജോലികള്‍ ആയതിനാല്‍ ടെന്‍ഡര്‍ വിളിക്കാതെ അക്രഡിറ്റഡ് കരാറുകാര്‍ക്ക് നിര്‍മാണച്ചുമതല കൈമാറുകയാണ് പതിവ്.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വന്‍ തുക മുടക്കി മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിച്ചത് വിവാദമായതോടെ അന്നു മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്‌ണനും സി.ദിവാകരനും കൂടുതല്‍ ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക വസതി വിട്ട് സ്വന്തം വീടുകളിലേക്ക് മാറിയിരുന്നു. കോടിയേരി 17 ലക്ഷവും ദിവാകരന്‍ 11 ലക്ഷവുമാണ് അന്നു നവീകരണത്തിനായി ചെലവിട്ടത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 4.3 കോടി രൂപയാണ് ഭരണമേറ്റപ്പോള്‍ മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കാന്‍ ചെവാക്കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കാന്‍ ആകെ ചെലവാക്കിയ തുക 90 ലക്ഷമെന്നായിരുന്നു 2018ല്‍ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ട കണക്ക്.