Wednesday, 7th May 2025
May 7, 2025

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ‘പരിഷ്‌കാരങ്ങള്‍’ തികച്ചും വിചിത്രമാണെന്ന് തോന്നുന്നു, ലക്ഷദ്വീപിന് പിന്തുണയുമായി പൃഥ്വിരാജ്

  • May 24, 2021 12:23 pm

  • 0

ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദ്വീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്.ലക്ഷദ്വീപിനെക്കുറിച്ചുള്ള തന്റെ ഓര്‍മകളും താരം കുറിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്.

ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളില്‍ നിന്ന് പോയ ഉല്ലാസയാത്രയില്‍ നിന്നാണ് ലക്ഷദ്വീപ് എന്ന ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്.ടര്‍ക്കോയ്‌സ് നിറത്തിലെ വെള്ളവും സ്ഫടികം പോലുള്ള തടാകങ്ങളും എന്നെ അമ്ബരപ്പിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം സച്ചിയുടെ അനാര്‍ക്കലിയിലൂടെ ചിത്രീകരണത്തിനായി ദ്വീപുകളിലേക്ക് എത്തി. കവരത്തിയില്‍ മനോഹരമായ രണ്ടുമാസങ്ങള്‍ ചെലവഴിച്ചു. ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള ഓര്‍മ്മകളും സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വര്‍ഷം മുമ്ബ് ഞാന്‍ വീണ്ടും സിനിമയുടെ ഭാഗമായി അവിടേക്കു തിരിച്ചുപോയി, സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സ് പകര്‍ത്തിയതവിടെയാണ്. ലക്ഷദ്വീപിലെ ഊഷ്മളമായ ഹൃദയമുള്ള ആളുകള്‍ ഇല്ലെങ്കില്‍ ഇവയൊന്നും യാഥാര്‍ത്ഥ്യമാകില്ലായിരുന്നു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി, ഈ ദ്വീപുകളില്‍ നിന്ന് എനിക്കറിയാവുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് തികച്ചും നിരാശാജനകമായ സന്ദേശങ്ങളാണ് കിട്ടുന്നത്. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക് പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ദ്വീപുകളെക്കുറിച്ച്‌ ഒരു ലേഖനം എഴുതാന്‍ പോകുന്നില്ല,

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍തികച്ചും വിചിത്രമെന്ന് തോന്നുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച്‌ വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനില്‍ അവ എളുപ്പത്തില്‍ ലഭ്യമായിരിക്കണം. ദ്വീപുവാസികളാരും, അല്ലെങ്കില്‍ എന്നോട് സംസാരിച്ചവരാരും അവിടെ നടക്കുന്ന സംഭവങ്ങളില്‍ തീര്‍ത്തും സന്തുഷ്ടരല്ല എന്നെനിക്കറിയാം.

ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല,ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍ണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല, മറിച്ച്‌ അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു.’- അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചു.