
പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു
November 26, 2021 10:21 am
0
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (79) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകൾക്കായി ആയിരത്തിലേറേ ഗാനങ്ങൾ ബിച്ചു തിരുമല രചിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ തിരുമലയിൽ സി.ജി. ഭാസ്കരൻനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1942 ൽ ജനിച്ച ബി.ശിവശങ്കരൻനായരാണ് ബിച്ചുതിരുമലയായി മലയാളം കീഴടക്കിയത്. കേരള വാട്ടർ അതോറിറ്റിയിൽ ഫിനാൻസ് മാനേജരായി വിരമിച്ച പ്രസന്നയാണ് ഭാര്യ. ഏകമകൻ സുമൻബിച്ചുവും പാട്ടിന്റെ വഴിയിലാണ്. 1981-ൽ തൃഷ്ണ, തേനുംവയമ്പും എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്കും 91 ൽ കടിഞ്ഞൂൽ കല്യാണത്തിലെ ഗാനങ്ങൾക്കും സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ടിരുന്ന പല ഹിറ്റ് ഗാനങ്ങളും പിറന്നത് ബിച്ചുവിന്റെ തൂലികയിൽ നിന്നുമായിരുന്നു. പ്രണയവും വിരഹവും ഭക്തിയും ആഘോഷവും ഹാസ്യവും എല്ലാം സന്ദർഭോചിതമായി സന്നിവേശിപ്പിച്ച ഗാനരചയിതാവ് ക്രമേണ മലയാള മനസിൽ ചേക്കേറി. പാട്ടു കേൾക്കുമ്പോൾ തന്നെ എഴുതിയത് ‘ബിച്ചുതിരുമല‘ എന്ന് പറയാൻ മലയാളികൾ ശീലിച്ചു.
നീലജലാശയത്തിലും രാകേന്ദുകിരണങ്ങളും എവിടെയോ കളഞ്ഞുപോയ കൗമാരവും സംഗീതപ്രേമികളെ വല്ലാത്ത ഒരു ആസ്വാദന തലത്തിലെത്തിച്ചു. ശാസ്ത്രീയ സംഗീതത്തിന്റെ പിൻബലമുള്ള ‘നക്ഷത്രദീപങ്ങൾ തിളങ്ങി‘എന്ന ഗാനം ചമച്ച അതേതൂലിക തന്നെ കുതിരവട്ടം പപ്പുവിനെക്കൊണ്ട് ‘പാവാട വേണം മേലാട വേണം, പഞ്ചാരപ്പനങ്കിളിക്ക് ‘ എന്നും പാടിച്ചു. ‘മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ‘, ‘ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം‘ തുടങ്ങി ഗാനശാഖയുടെ വേറിട്ട വഴിയിലൂടെയും അദ്ദേഹം സഞ്ചരിച്ചു.
കാവ്യരചനയിലെ ഒരു പകർന്നാട്ടമാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ബിച്ചുതിരുമല നടത്തിയത്. ചെറിയൊരു വീഴ്ചയെ തുടർന്നുണ്ടായ ശാരീരികമായ അവശത എഴുത്തിന്റെ വേഗത്തിന് ഇടയ്ക്ക് തെല്ല് കടിഞ്ഞാണിട്ടു. മലയാള സിനിമയിൽ പാട്ടുകൾക്ക് പഴയ പ്രതാപമില്ലാതായതും തിരുമലയെപ്പോലുള്ള പ്രതിഭകളുടെ സജീവസാന്നിദ്ധ്യം കുറയ്ക്കാൻ ഇടയാക്കി. എങ്കിലും ഇതേക്കുറിച്ചൊന്നും ഒട്ടും വേവലാതിയോ പരാതിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല.