Saturday, 17th May 2025
May 17, 2025

ചായക്കട നടത്തി ഭാര്യയ്‌ക്കൊപ്പം ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങള്‍ സഞ്ചരിച്ച വിജയന്‍ അന്തരിച്ചു

  • November 19, 2021 1:14 pm

  • 0

കൊച്ചി : ആഗ്രഹമുണ്ടെങ്കില്‍ സാധാരണക്കാരനും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ തെളിയിച്ച വിജയന്‍ അന്തരിച്ചു.

എഴുപത്തിയാറ് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചിയില്‍ ചായക്കട നടത്തിയിരുന്ന വിജയ മോഹന ദമ്ബതികള്‍ ലോകയാത്രകളിലൂടെയാണ് പ്രശസ്തരായത്.

ഒടുവില്‍ റഷ്യയിലാണ് ദമ്ബതികള്‍ സഞ്ചാരം നടത്തിയത്. അവസാനമായി കഴിഞ്ഞ മാസം 21നാണ് ഇവര്‍ റഷ്യയില്‍ സഞ്ചാരം നടത്തിയത്. ആരോഗ്യപ്രശ്നങ്ങളാല്‍ ഇനിയൊരു യാത്ര നടക്കുമോ എന്ന സംശയത്തിലിരിക്കെയാണ് റഷ്യാ സന്ദര്‍ശനം തരപ്പെട്ടതെന്ന് യാത്രയ്ക്ക് മുന്നോടിയായി കേരളകൗമുദിയോട് വിജയന്‍ പ്രതികരിച്ചിരുന്നു. ദമ്ബതികള്‍ സന്ദര്‍ശിക്കുന്ന ഇരുപത്തിയാറാമത്തെ രാജ്യമായിരുന്നു റഷ്യ. ചെറുപ്പം മുതല്‍ സഞ്ചാരപ്രിയനാണ് വിജയന്‍. വിവാഹശേഷം യാത്രയ്ക്ക് കൂട്ടായി ഭാര്യയും കൂടി. ഇന്ത്യയിലെ പ്രധാന പുണ്യസങ്കേതങ്ങളിലേക്കടക്കം നിരവധി യാത്രകള്‍ നടത്തി. ലോകയാത്ര തുടങ്ങിയത് 2007ലായിരുന്നു. ഈജിപ്തിലേക്കാണ് ആദ്യമായി വിദേശസഞ്ചാരം നടത്തിയത്.

ലോകരാജ്യങ്ങളില്‍ കറങ്ങിയ ദമ്ബതികളുടെ യാത്രകള്‍ വിദേശമാദ്ധ്യമങ്ങളിലും ഇടംപിടിച്ചതോടെ ആനന്ദ് മഹീന്ദ്ര, അമിതാഭ് ബച്ചന്‍, അനുപംഖേര്‍, ശശി തരൂര്‍ എം.പി തുടങ്ങി നിരവധി പ്രശസ്തരും സ്ഥാപനങ്ങളും ചെറുതും വലുതുമായ സ്‌പോണ്‍സര്‍ഷിപ്പുകളുമായി പ്രോത്സാഹിപ്പിച്ചു. റഷ്യന്‍യാത്രയും അത്തരമൊരു സ്‌പോണ്‍സര്‍ഷിപ്പിലാണ് നടന്നത്. കൊച്ചി കടവന്ത്ര ഗാന്ധിനഗറിലാണ് ശ്രീബാലാജി കോഫി ബാര്‍ദമ്ബതികള്‍ നടത്തിയിരുന്നത്. ചേര്‍ത്തല സ്വദേശിയായ കെ.ആര്‍.വിജയന്‍ എറണാകുളത്ത് എത്തിയത് 47 വര്‍ഷം മുന്‍പാണ് . ഇവിടെ ചായക്കട തുടങ്ങിയിട്ട് 27 വര്‍ഷമായി.

അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസ് കൊച്ചിയിലെ വിജയന്റെ ചായക്കടയില്‍ നേരിട്ടെത്തി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ തിരക്കിയിരുന്നു. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണമോ എന്നത് മന്ത്രി ഇവരില്‍ നിന്ന് ചോദിച്ചറിഞ്ഞിരുന്നു. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലുമാണ് മാറ്റം വേണ്ടതെന്നായിരുന്നു ദമ്ബതികള്‍ മന്ത്രിയെ അറിയിച്ചത്.