Saturday, 17th May 2025
May 17, 2025

അമിതമായി മദ്യം നൽകി, മോഡലുകളെ ലഹരിയിൽ മയക്കി ഹോട്ടലിൽ താമസിപ്പിക്കുവാൻ ഉടമ ശ്രമിച്ചു, വഴങ്ങാതെ ഹോട്ടൽ വിട്ടപ്പോൾ പിന്നാലെ ആളെ വിട്ടു, റിമാൻഡ് റിപ്പോർട്ട് പുറത്ത്

  • November 19, 2021 11:22 am

  • 0

കൊച്ചി: മുൻ മിസ് കേരള അൻസി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജൻനും അവരുടെ രണ്ട് സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തിയതിൽ ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിന് (51) ദുരുദ്ദേശ്യമുണ്ടായിരുന്നെന്ന് പൊലീസ്. ഇന്നലെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഗുരുതരമായ ആരോപണം.

ഇവർക്ക് ഹോട്ടലിന്റെ ഒന്ന്, രണ്ട് നിലകളിലോ ഡി.ജെ.ഹാളിലോ പാർക്കിംഗ് ഏരിയയിലോ വച്ച് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. ബിയറിൽ ലഹരി കലർത്തിയോ എന്നും സംശയമുണ്ട്. ഈ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കാണ് നശിപ്പിച്ചത്.

മോഡലുകളെ ലഹരിയിൽ മയക്കി ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു റോയിയുടെ ഉദ്ദേശ്യമെന്നാണ് പൊലീസ് കരുതുന്നത്. നിർബന്ധത്തിന് വഴങ്ങാതെ ഹോട്ടൽ വിട്ടിറങ്ങിയ മോഡലുകൾക്കും സുഹൃത്തുക്കൾക്കും പിന്നാലെ വ്യാപാരിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെ പറഞ്ഞുവിട്ടു. ഇവരെ തിരികെ എത്തിക്കാനായിരുന്നു ഇത്. ഇയാൾ കുണ്ടന്നൂരിൽ വച്ച് യുവതികളോട് ആവശ്യപ്പെട്ടതും ഹോട്ടലിലേക്ക് മടങ്ങണമെന്നാണ്. ഇവിടെ നിന്ന് അമിതവേഗത്തിൽ മുന്നോട്ട് പോകുമ്പോഴാണ് പാലാരിവട്ടത്ത് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചത്.

അറസ്റ്റിലായ റോയിയുടെ ഡ്രൈവർ മെൽവിനും വിഷ്ണുകുമാറും ചേർന്നാണ് ഹോട്ടലിലെ ഡാൻസ് ഹാളിൽ നിന്ന് മാറ്റിയ ഹാർഡ് ഡിസ്‌ക് വേമ്പനാട്ടുകായലിൽ എറഞ്ഞതെന്നും കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്. രാത്രി നെഞ്ചുവേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റോയിയുടെ മൊഴി ഇന്നലെ മജിസ്‌ട്രേട്ട് എത്തി രേഖപ്പെടുത്തി. ഇയാൾക്ക് ഹൃദയാഘാതമുണ്ടായെന്നും ഇപ്പോൾ നില തൃപ്തികരമാണെന്നും ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ പറഞ്ഞു.