
സഹോദരനെന്ന് പരിചയപ്പെടുത്തി വീട്ടിൽ കയറ്റി, യുവതിയുടെ വഴിവിട്ട ജീവിതത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ
November 17, 2021 10:22 am
0
മലയിൻകീഴ്: ഭാര്യയുടെ വഴിവിട്ട ജീവിതത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ ഭാര്യ പാങ്ങോട് സ്വദേശി അഖിലയെ (30) വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്തു. 2019 സെപ്തംബർ 9ന് വിളപ്പിൽശാല ചാച്ചിയോട് ഉഷാഭവനിൽ ശിവപ്രസാദ് (34) വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് ഉഷാകുമാരി അഖിലയ്ക്കും കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ വിഷ്ണുവിനുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യം മടത്തുനട ലൈനിലെ വാടകവീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് അഖിലയെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ ഈ മാസം 11ന് അറസ്റ്റ് ചെയ്തിരുന്നു ഇയാൾ റിമാൻഡിലാണ്.
അഖിലയും വിഷ്ണുവും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള വീഡിയോ മറ്റൊരു സുഹൃത്തിൽ നിന്ന് കണ്ടതിന്റെ മനോവിഷമത്തിലാണ് ശിവപ്രസാദ് ആത്മഹത്യചെയ്തത്. തന്റെ മരണത്തിന് കാരണക്കാർ വിഷ്ണുവും അഖിലയുമാണെന്ന് ഇയാൾ ചുമരിൽ എഴുതിവച്ചിരുന്നു. മൊബൈൽ ഫോണിൽ ശബ്ദവും റെക്കാഡ് ചെയ്തിരുന്നെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാൻ അന്ന് പൊലീസ് തയ്യാറായില്ല. തുടർന്നാണ് ശിവപ്രസാദിന്റെ മാതാവ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയത്.
അഖില തച്ചോട്ടുകാവിലുള്ള സ്വകാര്യ ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യവേയാണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. സൗഹൃദം വളർന്നതോടെ ഇയാൾ ശിവപ്രസാദിന്റെ വീട്ടിലെ നിത്യസന്ദർശകനായി. തന്റെ അടുത്തബന്ധത്തിലുള്ള സഹോദരനാണ് വിഷ്ണുവെന്നാണ് ശിവപ്രസാദിനോടും ബന്ധുക്കളോടും അഖില പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ വീഡിയോ ശിവപ്രസാദ് കാണുന്നതും ആത്മഹത്യ ചെയ്യുന്നതും. ശിവപ്രസാദിന്റെ മരണശേഷം അഖില ശ്രീകാര്യത്തേക്ക് താമസം മാറിയപ്പോൾ വിഷ്ണുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇക്കാര്യവും മാതാവിന്റെ പരാതിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പുനരന്വേഷണം നടത്തിയ പൊലീസ് പാലക്കാട് സ്വകാര്യ അലുമിനിയം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിഷ്ണു നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. അഖിലയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.