Wednesday, 14th May 2025
May 14, 2025

ഇന്ത്യന്‍ ഭരണ ചരിത്രത്തിലെ അപൂര്‍വ കാഴ്ച, ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വി മുരളീധരന്‍

  • July 14, 2021 9:50 am

  • 0

തിരുവനന്തപുരം: കേരളത്തില സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്‍റെ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെയെന്ന് മുരളീധരന്‍ പറയുന്നു.വനിതാ മതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ബഹു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ജിയ്ക്ക് അഭിവാദ്യങ്ങള്‍..

ഒരു പക്ഷേ ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണ് കേരള ഗവര്‍ണറുടെ ഉപവാസം.

രാജ്ഭവന്‍റെ ചട്ടക്കൂടുകളിലൊതുങ്ങാത്ത ആര്‍ജ്ജവമുള്ള പൊതുപ്രവര്‍ത്തകനാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍.

നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച ശബ്ദം..

ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്‍റെ പ്രതിഷേധത്തിലൂടെ ബഹു.ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെ….

സംസ്ഥാനത്തിന്‍റെ ഭരണതലവന്‍ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്.

വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും സ്ത്രീധനത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന നാടായി കേരളം.

ആറു വയസ്സുകാരിയെ മൂന്നു വര്‍ഷമായി ക്രൂരമായി പീഡിപ്പിച്ച്‌ കൊന്നയാള്‍ ഭരണകക്ഷിയുടെ യുവജനപ്രസ്ഥാനത്തിന്‍റെ നേതാവും.

എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടര്‍ക്ക്

നിയമവാഴ്ച സമ്ബൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു കേരളത്തില്‍.

ലഹരി കടത്ത്, സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ ഇഷ്ടലക്ഷ്യമാണിന്ന് നമ്മുടെ സംസ്ഥാനം.

തോക്കു ചൂണ്ടി ആളെത്തട്ടിക്കൊണ്ടു പോകലും കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടലും എല്ലാമായി അധോലോകത്തിന്‍റെ തേര്‍വാഴ്ചയും.

ആഭ്യന്തര വകുപ്പ് ഇത്ര ദയനീയമായി പരാജയപ്പെട്ട കാലഘട്ടം സമീപകാലത്തുണ്ടായിട്ടില്ല..

പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് അപ്പോഴും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്..

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവര്‍ അധികാര കസേരയില്‍ തുടരുന്നത് നാടിന്‍റെ ഗതികേടാണ്