ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി അമേരിക്ക ഒരാഴ്ചത്തെ ഇടവേള നൽകിയെന്ന പരാമർശവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്കിടയിലാണ് ട്രംപിന്റെ ഈ പരിഹാസം.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ നാലിന് ടെഹ്റാനിൽ ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. “ഇറാൻ നമ്മളുമായി ചർച്ചയ്ക്ക് തയ്യാറാണ്, അവർക്ക് ധാരണയിലെത്താൻ വലിയ താല്പര്യമുണ്ട്. എന്നാൽ ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി ഞങ്ങൾ അവർക്ക് ഒരാഴ്ചത്തെ ഇടവേള അനുവദിച്ചു, കാരണം ഞങ്ങൾ നല്ലവരാണ്,” ട്രംപ് പറഞ്ഞു.
അമേരിക്കൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ ഈ പരാമർശം. നിലവിൽ ഇറാനുമായുള്ള ചർച്ചകൾ മരവിപ്പിച്ചിരിക്കുകയാണെന്നും എന്നാൽ ഇറാൻ അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു.
മറുഭാഗത്ത്, ഖമനയിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ആയത്തുള്ള മൊജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഫെബ്രുവരിയിലെ ആക്രമണത്തിൽ അദ്ദേഹം പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഖത്തറും പാകിസ്ഥാനും ഉൾപ്പെടെയുള്ള മധ്യസ്ഥർ അറിയിച്ചിട്ടുണ്ട്. അതീവ സുരക്ഷയിലാണ് നിലവിൽ ടെഹ്റാനിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.