തൃശൂരിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസ് എന്ന വാക്ക് ഉച്ചരിച്ചിട്ടേയില്ലെന്നാണ് ഇന്ന് അദ്ദേഹം വ്യക്തമാക്കിയത്. സംശയമുള്ളവർക്ക് അക്കാലത്തെ പ്രചാരണങ്ങൾ പരിശോധിക്കാമെന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു.
തൃശൂരിൽ എയിംസ് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും, എന്നാൽ സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാത്രമേ അത് നടപ്പിലാകൂ എന്നും അദ്ദേഹം പറഞ്ഞു. മുൻപ് കേരളം ഭരിച്ച സർക്കാർ ഈ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നുവെന്നും, പുതിയ സർക്കാരെങ്കിലും ഇക്കാര്യത്തിൽ വിമുഖത കാണിക്കാതിരിക്കട്ടെയെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നേരത്തെ കേരളത്തിൽ എയിംസ് വരുമെന്നും അതിന്റെ ക്രെഡിറ്റ് തനിക്ക് മാത്രമായിരിക്കുമെന്നും സുരേഷ് ഗോപി പലതവണ പരസ്യമായി അവകാശപ്പെട്ടിരുന്നു. എയിംസ് ആലപ്പുഴയിലോ തൃശൂരിലോ സ്ഥാപിക്കണം എന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മുൻകാല പ്രസ്താവനകളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് വിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് എയിംസിനെക്കുറിച്ചേ പറഞ്ഞിട്ടില്ലെന്ന പുതിയ വാദം ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എയിംസ് യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വൈകുന്നതിനിടയിലാണ് മന്ത്രിയുടെ ഈ മലക്കംമറിച്ചിൽ.