കേരളത്തിന്റെ സമുദ്ര വാണിജ്യ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകുന്നു. ഇതുവരെ രാജ്യാന്തര ട്രാൻഷിപ്മെന്റ് ഹബ്ബായി മാത്രം പ്രവർത്തിച്ചിരുന്ന തുറമുഖമാണ് ഇപ്പോൾ കരമാർഗ്ഗമുള്ള നേരിട്ടുള്ള ചരക്ക് നീക്കത്തിനും അനുമതി നേടി ആഗോള വാണിജ്യ കവാടമായി മാറുന്നത്. ഇന്ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തുറമുഖത്തുനിന്നുള്ള ആദ്യ ചരക്ക് കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്യും.
ഈ നിർണ്ണായക ചുവടുവെപ്പോടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും കയറ്റുമതിക്കാർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങളെ ആശ്രയിക്കാതെ നേരിട്ട് വിദേശത്തേക്ക് അയക്കാൻ സാധിക്കും. ഇത് വഴി ചരക്ക് നീക്കത്തിലെ യാത്രാസമയവും വലിയ തോതിലുള്ള ലോജിസ്റ്റിക്സ് ചെലവുകളും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ ചെറുകിട – ഇടത്തരം സംരംഭകർക്ക് ഈ സൗകര്യം ഏറെ ഗുണം ചെയ്യും. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ (CBIC) അന്തിമ അനുമതി ലഭിച്ചതോടെയാണ് തുറമുഖത്ത് കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള മുഴുവൻ സജ്ജീകരണങ്ങളും പൂർത്തിയായത്.
ലോകത്തിലെ പ്രമുഖ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സി (MSC) ഉൾപ്പെടെയുള്ള കമ്പനികൾ വിഴിഞ്ഞത്തുനിന്നുള്ള തങ്ങളുടെ സർവീസുകളും ചാർജ് നിരപ്പുകളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള വിഴിഞ്ഞം തുറമുഖം പൂർണ്ണ തോതിലേക്ക് മാറുന്നതോടെ കേരളത്തിലേക്ക് കൂടുതൽ ആഗോള നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ ചരിത്ര മുഹൂർത്തം രാജ്യത്തിന്റെ സമുദ്ര ലോജിസ്റ്റിക് രംഗത്തും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.