ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഇറാനുമായുള്ള സംഘർഷത്തിൽ നിന്ന് തന്ത്രപരമായ പിൻവാങ്ങലിനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമഗ്രമായ ഒരു ആണവ കരാറിലെത്തിയില്ലെങ്കിലും, നിർണായകമായ ഹോർമുസ് കടലിടുക്ക് കച്ചവട കപ്പലുകൾക്കായി പൂർണ്ണമായും തുറന്നുകൊടുത്താൽ മാത്രം മതി യുദ്ധം അവസാനിപ്പിക്കാമെന്ന നിലപാടിലാണ് ട്രംപ് എന്നാണ് പുറത്തുവരുന്ന വിവരം.
ആഗോള എണ്ണ വ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുകയാണെങ്കിൽ, ഇറാനുമായി സങ്കീർണ്ണമായ ആണവ ചർച്ചകളിൽ ഏർപ്പെടാതെ തന്നെ വിജയം പ്രഖ്യാപിക്കാൻ ട്രംപ് തന്റെ ഉപദേഷ്ടാക്കളോട് സൂചിപ്പിച്ചതായി ‘വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനും അമേരിക്കൻ ഊർജ്ജ വിപണിയിൽ വിലക്കയറ്റം തടയാനുമുള്ള എളുപ്പവഴിയായാണ് വൈറ്റ് ഹൗസ് ഇതിനെ കാണുന്നത്.
എങ്കിലും, കടലിടുക്ക് തുറക്കുന്നതിന് പകരമായി കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം, യു.എസ് ഉപരോധങ്ങൾ പൂർണ്ണമായി നീക്കൽ, മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കൽ തുടങ്ങിയ കടുത്ത ഉപാധികളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഇത് ട്രംപിന്റെ പിൻവാങ്ങൽ നീക്കങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. നേരിട്ടുള്ള സൈത്രീക സംഘർഷങ്ങൾക്ക് പകരം സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ ഇറാനെ വരുതിയിലാക്കാനാണ് നിലവിൽ ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.