തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യത്തിനെതിരെ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ വി.കെ. പ്രശാന്ത് രംഗത്ത്. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ വലിയ വാണിജ്യ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം ഇന്നലെ ആരോപിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പൈതൃക സ്വത്തുക്കളെ വ്യവസായ താൽപ്പര്യങ്ങൾക്കായി മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ഗൂഢശ്രമമാണ് ഇതിലൂടെ നടപ്പിലാക്കാൻ നോക്കുന്നതെന്നും പ്രശാന്ത് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന ‘റീഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ തുടരുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും, അത് നെയ്യാർ പോലെ വനമേഖലയോട് ചേർന്ന സ്ഥലത്തേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിപ്രായപ്പെട്ടത്. മൃഗശാല മാറ്റി ആ സ്ഥലം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ‘സിറ്റി സ്ക്വയർ’ ആയി വികസിപ്പിക്കുക എന്നത് തന്റെ ഒരു സ്വപ്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി വി.കെ. പ്രശാന്ത് എത്തിയത്. മൃഗശാലയും മ്യൂസിയവും പോലുള്ള ചരിത്രപ്രധാനമായ ഇടങ്ങൾ തലസ്ഥാന നഗരിയുടെ ഹരിതാഭയും പൈതൃകവുമാണെന്നും, അവയെ അവിടിനിന്നും മാറ്റിസ്ഥാപിക്കാനുള്ള നീക്കം ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ ഈ പ്രധാന വിസ്തൃതിയിലുള്ള സ്ഥലം ചില കുത്തകകൾക്കും മുതലാളിമാർക്കും കൈമാറാനുള്ള മുൻകാല ശ്രമങ്ങളുടെ തുടർച്ചയാണിതെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആക്ഷേപം.
മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനവും അതിനെതിരെയുള്ള ഇടതുപക്ഷ നേതാക്കളുടെ പ്രതികരണങ്ങളും തലസ്ഥാനത്ത് വലിയ ചർച്ചകൾക്കും പുതിയ രാഷ്ട്രീയ പോരിനും വഴിവെച്ചിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകരും നഗരവാസികളും അടക്കം വിവിധ കോണുകളിൽ നിന്നും മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്.