ഇന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റീനെതിരെ (ED) ഗുരുതര ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്ത് എത്തിയത്. തന്റെ സുഹൃത്തും വ്യപാരിയുമായ ഹസന് വാരിസിനെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി വ്യാജ മൊഴി പിടിച്ചെടുക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 18-ന് ഹസന് വാരിസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ മകളെ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റിയാസിനെതിരെ മൊഴി നല്കാന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതെന്ന് ഹസന് വാരിസ് വെളിപ്പെടുത്തി. റിയാസില്‍ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന തരത്തിലുള്ള മൊഴിയില്‍ ഗത്യന്തരമില്ലാതെയാണ് ഒപ്പിട്ടുനൽകേണ്ടി വന്നതെന്നും എന്നാല്‍ ഈ മൊഴി പൂര്‍ണ്ണമായും വ്യാജമാണെന്നും വാരിസ് വ്യക്തമാക്കുന്നു.
തന്റെ പേരില്‍ രേഖപ്പെടുത്തിയ വ്യാജ മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹസന് വാരിസ് ഇതിനോടകം ഇഡി ഡയറക്ടര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പി.എ. മുഹമ്മദ് റിയാസിനെതിരായ കേസില്‍ ഈ മൊഴി നിര്‍ണ്ണായക തെളിവായി ചൂണ്ടിക്കാണിച്ചാണ് ഇഡി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും പാര്‍ട്ടി നേതാക്കളെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണ് എന്ന സിപിഎമ്മിന്റെ പ്രതിരോധത്തിന് ആക്കം കൂട്ടുന്നതാണ് ഹസന് വാരിസിന്റെ പുതിയ വെളിപ്പെടുത്തല്‍. ഈ വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ ആവർത്തിച്ചു.