കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് സർവീസുകൾ തുടർച്ചയായി സമയക്രമം തെറ്റിക്കുന്നത് പ്രവാസികള ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൊച്ചിയിൽ നിന്ന് ദുബായ്, ഫുജൈറ ഉൾപ്പെടെയുള്ള പ്രധാന ഗൾഫ് റൂട്ടുകളിലേക്കുള്ള വിമാനങ്ങളാണ് മണിക്കൂറുകളോളം വൈകുന്നത്.
ഇന്നലെയും ഇന്നുമായി നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരാണ് അധികൃതരുടെ അശാസ്ത്രീയമായ സമയക്രമീകരണവും അവഗണനയും കാരണം മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയത്. കൃത്യസമയത്ത് ബോർഡിംഗ് നടപടികൾ പൂർത്തിയാക്കി വിമാനത്തിനകത്ത് പ്രവേശിച്ച ശേഷമോ അല്ലെങ്കിൽ വിമാനത്താവളത്തിൽ എത്തിയ ശേഷമോ ആണ് വിമാനം വൈകുന്ന വിവരം യാത്രക്കാരെ അറിയിക്കുന്നത്. ഇത് ചെറിയ കുട്ടികളും വയോധികരുമടക്കമുള്ള യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ എയർലൈൻ അധികൃതർ തയ്യാറാകുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
അവധി കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടവരും, അടിയന്തിരമായി യുഎഇയിൽ എത്തിച്ചേരേണ്ടവരുമാണ് ഈ പ്രതിസന്ധി മൂലം ഏറെ ബുദ്ധിമുട്ടുന്നത്. വിമാനങ്ങൾ വൈകാനുള്ള യഥാർത്ഥ കാരണം വ്യക്തമാക്കാനോ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ബദൽ സംവിധാനങ്ങളോ ഒരുക്കി നൽകാനോ സ്പൈസ് ജെറ്റ് മാനേജ്മെന്റ് തയാറാകാത്തതിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് വിമാനത്താവളത്തിൽ ഉയരുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഈ വീഴ്ചയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.