കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിലും കയ്യേറ്റ ശ്രമത്തിലും ഗവർണർ കർശന നടപടിയിലേക്ക്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയെ ലോക് ഭവനിലേക്ക് (രാജ്ഭവൻ) വിളിപ്പുവരുത്തി ഗവർണർ വിശദീകരണം തേടി. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഡിജിപിക്ക് നിർദ്ദേശം നൽകി.
ആഗസ്റ്റ് 13ന് സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടയാണ് വി.സി സിസ തോമസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായത്.
ഔദ്യോഗിക വാഹനം തടയുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു വി.സിയുടെ പരാതി. ഈ സംഭവത്തിൽ പോലീസ് സുരക്ഷ വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ഇന്ന് ഗവർണർ നേരിട്ട് ഇടപെട്ടത്. ഇതുവരെയുള്ള അന്വേഷണ പുരോഗതിയും എടുത്ത നടപടികളും ഡിജിപി ഗവർണറെ ധരിപ്പിച്ചു. കേസിൽ ഉൾപ്പെട്ട നാല് എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സർവകലാശാലകളിൽ ഉദ്യോഗസ്ഥർക്കും തലപ്പത്തിരിക്കുന്നവർക്കും എതിരെയുള്ള ഇത്തരം അതിക്രമങ്ങൾ ഗൗരവത്തോടെ കാണണമെന്നും ശക്തമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഗവർണർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വി.സിക്ക് എതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് വിവിധ കോണുകളിൽ നിന്നും ഇതിനകം വലിയ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.