രാജ്യത്ത് നടന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് സി.ജെ.പി (Cockroach Janta Party) ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളുടെയും നേതാക്കളുടെയും ഇൻസ്റ്റാഗ്രാം റീലുകൾ മെറ്റ (Meta) വൻതോതിൽ നീക്കം ചെയ്യുന്നു. കേന്ദ്ര സർക്കാരും മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ഭരണകൂട വിരുദ്ധ ഉള്ളടക്കങ്ങൾക്കെതിരെയുള്ള നടപടി കർശനമാക്കിയിരിക്കുന്നത്.
വിദ്യാർത്ഥി പ്രക്ഷോഭങ്ങളും സമരങ്ങളും വലിയ രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിന് പിന്നാലെയാണ് കേന്ദ്രം മെറ്റയുടെ നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തിയത്. തുടർന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് , അരവിന്ദ് കെജ്രിവാൾ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളുടെയും പ്രതിഷേധക്കാരുടെയും അക്കൗണ്ടുകളിലെ പോസ്റ്റുകളും ലക്ഷ്യമിട്ട് ബ്ലോക്ക് ചെയ്യപ്പെടുകയുണ്ടായി.
എന്നാൽ ഈ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. നിയമവിരുദ്ധമല്ലാത്തതും പൊതുജന താല്പര്യമുള്ളതുമായ ഉള്ളടക്കങ്ങൾ പോലും സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി മെറ്റ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഐ.ടി ചട്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കുന്ന ഇത്തരം മുൻകരുതൽ നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.