ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 18 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസ്, ദീർ അൽ-ബലാഹ്, ഗാസ നഗരം എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് ഇസ്രായേൽ സേനയുടെ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും ഉണ്ടായത്.
ഖാൻ യൂനിസിലെ അൽ-ഖറാര മേഖലയിൽ അൽ-ഹംസ് കുടുംബത്തിന്റെ വീടിനു നേരെ നടത്തിയ ആക്രമണത്തിൽ മഹ്മൂദ് സക്കി അൽ-ഹംസ് (38), ഭാര്യ ഫാത്തിമ അൽ-ഹംസ് (37) അവരുടെ കൊച്ചുകുട്ടി എന്നിവർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ ദീർ അൽ-ബലാഹിൽ ഹെലികോപ്റ്റർ നടത്തിയ ആക്രമണത്തിൽ 68കാരനായ കമാൽ അബു മുഐലിഖും ഭാര്യ ഹുദയും (59) ജീവൻ വെടിഞ്ഞു. ഗാസ നഗരത്തിലെ അൽ-സൂസി ടവറിലുണ്ടായ മറ്റൊരു ആക്രമണത്തിൽ അബ്ദുല്ല അബു തെയ്ഫ് (33), ഭാര്യ അബീർ അനാൻ (29), അഞ്ച് വയസ്സുകാരനായ മകൻ അസ്സാം എന്നിവരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഇതിനുപുറമെ പലയിടങ്ങളിലായി അഭയാർത്ഥി ക്യാമ്പുകളും ടെന്റുകളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ സമാധാന ചർച്ചകളും വെടിനിർത്തൽ സാധ്യതകളും അന്താരാഷ്ട്ര തലത്തിൽ സജീവമായിരിക്കുന്നതിനിടയിലാണ് ഈ കനത്ത ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരും കുട്ടികളും താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങളും അഭയാർത്ഥി ക്യാമ്പുകളും ലക്ഷ്യമിട്ടാണ് തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നത്. ഇത് പ്രദേശത്തെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്. തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.