കേരളത്തിലെ ജയിൽ സംവിധാനങ്ങൾ സമൂലം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ജയിൽ പരിഷ്കരണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർണായക നിർദ്ദേശങ്ങൾ. പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന കമ്മീഷനാണ് സംസ്ഥാനത്തെ ജയിലുകളിൽ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
സംസ്ഥാനത്തെ നിലവിലുള്ള ജയിലുകൾ കനത്ത സുരക്ഷാ വെല്ലുവിളികളും പോരായ്മകളുമാണ് നേരിടുന്നത്. തടവുകാരുടെ വർദ്ധിച്ച ബാഹുല്യം, ജീവനക്കാരുടെ അപര്യാപ്തത, കെട്ടിടങ്ങളുടെ കാലപ്പഴക്കം എന്നിവയാണ് പ്രധാന പ്രതിസന്ധികളായി കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. ഇതിന് പരിഹാരമായാണ് പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ നിർമ്മിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കണ്ണൂർ, തൃശൂർ തുടങ്ങിയ പ്രമുഖ ജയിലുകൾ അടിയന്തരമായി പുതുക്കിപ്പണിയണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജയിലുകളിലെ സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി വിരമിച്ച ജീവനക്കാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കാമെന്നും നിർദ്ദേശമുണ്ട്. കെൽട്രോണിന്റെ സഹായത്തോടെ ജയിലുകളിൽ അത്യാധുനിക ഇലക്ട്രോണിക് പരിശോധനാ സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിൽ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനുള്ള സമഗ്രമായ ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.