സംസ്ഥാന പൊലീസ് സേനയിൽ ഭരണമാറ്റത്തിന്റെ ഭാഗമായി വൻ അഴിച്ചുപണി. ഡിവൈഎസ്പി (DySP) റാങ്കിലുള്ള 161 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സമഗ്രമായ പുനഃസംഘടനയുടെ ഭാഗമായാണ് പുതിയ നടപടി. സേനയുടെ പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനും ഭരണപരമായ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുമാണ് വിപുലമായ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഐപിഎസ് തലത്തിൽ ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റിയിരുന്നെങ്കിലും, സ്റ്റേഷൻ പ്രവർത്തനങ്ങളെ നേരിട്ട് നിയന്ത്രിക്കുന്ന ഡിവൈഎസ്പി പദവികളിൽ ഇത്രയും വലിയൊരു മാറ്റം വരുന്നത് ആദ്യമായാണ്. സ്ഥലംമാറ്റം വൈകുന്നതിൽ കോൺഗ്രസിൽ ഉൾപ്പെടെ അതൃപ്തികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അർധരാത്രിയോടെ ആഭ്യന്തരവകുപ്പ് സമഗ്രമായ അഴിച്ചുപണി പൂർത്തിയാക്കിയത്. ഡിവൈഎസ്പിമാരുടെ മാറ്റത്തിന് പിന്നാലെ വരും ദിവസങ്ങളിൽ സിഐ, എസ്ഐ തലങ്ങളിലെ സ്ഥലംമാറ്റങ്ങളും ഉണ്ടാകുമെന്നാണ് സൂചന.