കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ, പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3:30-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിക്കുക. നീണ്ട വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കോടതിയുടെ അന്തിമ തീരുമാനം വരുന്നതോടെ, നീതിക്കായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാകും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്.
കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ശിക്ഷയുടെ കാര്യത്തിൽ ഇന്നലെ വാദം കേൾക്കുകയും ചെയ്തു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം വാദിച്ചു. അതീവ ഗൗരവകരമായ ഈ കേസിൽ കോടതിയുടെ തീരുമാനം എന്തായിരിക്കും എന്ന ആകാംഷയിലാണ് കേരളീയ സമൂഹം.
കേസിന്റെ തുടക്കം മുതൽ തന്നെ സംസ്ഥാനത്തും പുറത്തും വലിയ ചർച്ചാവിഷമായിരുന്നു. പ്രമുഖ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ കേസിൽ സാക്ഷികളായിരുന്നു. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടതി പരിസരത്തും നഗരത്തിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ചലച്ചിത്ര ലോകവും പൊതുസമൂഹവും ഇന്ന് കോടതിയുടെ തീരുമാനത്തിനായി കാതോർക്കുകയാണ്.