മാസപ്പടി വിവാദത്തിൽ കേരളരാഷ്ട്രീയത്തിൽ വലിയ വഴിതിരിവുണ്ടാക്കുന്ന നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എം.എൽ.എയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗികമായി കത്ത് നൽകി.
കൊച്ചിയിലെ സ്വകാര്യ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സി.എം.ആർ.എൽ) നിന്ന്, വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സേവനങ്ങൾ ഒന്നും നൽകാതെ മാസപ്പടിയായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഈ തുക മകൾ ടി. വീണ വഴിയാണ് കൈപ്പറ്റിയതെന്നും, ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ പിണറായി വിജയനും മുഹമ്മദ് റിയാസുമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത രേഖകളും, വീണയുടെ കൈപ്പടയിലുള്ള കണക്കുകളും, ദുബായിലേക്ക് പണം അയച്ചതിന്റെ ഡിജിറ്റൽ തെളിവുകളും ഇ.ഡി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. മണൽവാരൽ കമ്പനിയിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റിയ സംഭവത്തിൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി പുതിയ എഫ്.ഐ.ആറിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ ഈ കത്ത് ലഭിച്ചതായി ഡി.ജി.പി സ്ഥിരീകരിച്ചിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ഇക്കാര്യത്തിൽ പൊലീസ് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.