ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പൊലീസ് നടപടിയിൽ പെല്ലറ്റ് ഗുണ്ടുയേറ്റ യുവാവിന് നീതി തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ മിന്നൽ സമരം വിജയത്തിൽ.സാഹിത് ലോച്ചാബ് എന്ന 19 കാരനായ വിദ്യാർത്ഥിയുടെ പരാതിയിൽ ഡൽഹി പൊലീസ് ഒടുവിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തതോടെ കേന്ദ്ര സർക്കാരും ഡൽഹി പൊലീസും പ്രതിരോധത്തിലായിരിക്കുകയാണ്.
ജൂലൈ 20-ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് സാഹിലിന് സാരമായി പരിക്കേറ്റത്. പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ സാഹിലിന്റെ ശരീരത്തിൽ ഇരുന്നൂറിലധികം പെല്ലറ്റുകൾ തുളച്ചുകയറുകയും വലത് കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്ന് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് സമരം നടത്തുകയായിരുന്നു.
സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി. ഒടുവിൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിനൊടുവിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്ത വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കാൻ നിർബന്ധിതരായി. മുകളിൽ നിന്നുള്ള ഉത്തരവുകൾ കാരണമാണ് കേസ് വൈകിയതെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് നീതിക്കായുള്ള ആദ്യ ചുവടുവെയ്പ്പാണെന്ന് പ്രതികരിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്.