കേരളത്തിലെ യുവജന രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തുറന്ന് ഡിവൈഎഫ്ഐ (DYFI) സംസ്ഥാന നേതൃത്വത്തില്‍ ചരിത്രപരമായ മാറ്റം. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ നേതാവ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും യുവജന കമ്മീഷന് മുന്‍ അധ്യക്ഷയുമായ ചിന്താ ജെറോം ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായും, കല്ല്യാശ്ശേരിയില്‍ നിന്നുള്ള നിയമസഭാംഗമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായും ചുമതലയേല്‍ക്കുന്നു.
തൃശ്ശൂരില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനങ്ങളുണ്ടായത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും വളര്‍ന്നുവന്ന ഇരുവരും സംഘടനയുടെ സമുന്നതരായ നേതാക്കളാണ്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന എം. വിജിന് എം.എല്‍.എ, സംഘടനാ പ്രവര്‍ത്തനത്തിലെ അനുഭവസമ്പത്തുമായാണ് സംസ്ഥാന സെക്രട്ടറിയുടെ കസേരയിലേക്ക് എത്തുന്നത് .
സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവതികള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെയും ലിംഗസമത്വത്തിന് മുന്‍ഗണന നല്കുന്നതിന്റെയും ഭാഗമായാണ് ഈ നിര്‍ണ്ണായക തീരുമാനം. കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഒരു പെണ്‍കുട്ടി മുന്നണിപ്പോരാളിയായി നേതൃനിരയുടെ തലപ്പത്തേക്ക് എത്തുമ്പോള്‍, അത് വരുന്ന കാലങ്ങളില്‍ വലിയൊരു രാഷ്ട്രീയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. പുതിയ നേതൃത്വത്തിന് കീഴില്‍ ശക്തമായ യുവജന മുന്നേറ്റങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. സംസ്ഥാന സമ്മേളന വേദിയില്‍ ഇന്ന് അണികളുടെ ആവേശത്തിലാണ് ഈ ചരിത്ര പ്രഖ്യാപനം ഏറ്റുവാങ്ങിയത്.