സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി അർജുൻ ആയങ്കിയുടെ തെളിവെടുപ്പ് നടപടികൾ പൂർത്തിയായി. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ഒളിവിലായിരുന്ന സമയത്ത് വിവാദ പോസ്റ്റുകൾ ഇടാൻ ഉപയോഗിച്ച ഐഫോൺ 16 പ്രോ ഫോൺ കണ്ണൂരിലെ അഭിഭാഷകന്റെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. പൊതുസ്ഥലങ്ങളിലെ വൈഫൈ കണക്ഷനുകൾ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതെന്ന് അർജുൻ ആയങ്കി ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ചോദ്യം ചെയ്യലിനോട് പ്രതി പൂർണ്ണമായും സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസുകളിലും പൊലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലും പ്രതിക്കെതിരെ ശക്തമായ തെളിവുകളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. തെളിവെടുപ്പുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ തുടർനടടികളുടെ ഭാഗമായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് തീരുമാനമെടുക്കും.