പിഎസ്സി പരീക്ഷാ ക്രമക്കേടന്വേഷണത്തിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഭരണഘടനാ പദവിയുള്ള സ്ഥാപനമായതിനാൽ പിഎസ്സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയുണ്ടെന്ന വാദം തള്ളിക്കൊണ്ട് അന്വേഷണ സംഘത്തിന് ശക്തമായ നിയമോപദേശം ലഭിച്ചു. ക്രിമിനൽ കേസ് അന്വേഷണത്തിൽ ആർക്കും പ്രത്യേക പരിരക്ഷ ബാധകമല്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സ്ഥലത്ത് ചോദ്യം ചെയ്യലിനായി അംഗങ്ങൾ നേരിട്ട് ഹാജരാകണമെന്നുമാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.
ഈ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ, ചോദ്യം ചെയ്യലിന് ഹാജരാകാത്ത പിഎസ്സി അംഗങ്ങൾക്ക് ഇന്ന് വീണ്ടും നോട്ടീസ് നൽകാൻ എസ്ഐടി തീരുമാനിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇതിനകം തന്നെ ചില അംഗങ്ങൾക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും, പിഎസ്സി ആസ്ഥാനത്ത് എത്തി മാത്രമേ മൊഴി നൽകൂ എന്ന നിലപാടിലായിരുന്നു അംഗങ്ങൾ. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഓഫീസിലോ നിർദേശിക്കുന്ന മറ്റ് കേന്ദ്രങ്ങളിലോ ഹാജരാകണമെന്ന കർശന നിലപാടിലാണ് ഇപ്പോൾ അന്വേഷണ സംഘം.
ഭരണഘടനാ സ്ഥാപനത്തിന്റെ മറവിൽ അന്വേഷണത്തോട് സഹകരിക്കാതിരിക്കാൻ ആകില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തപക്ഷം കൂടുതൽ കടുത്ത നിയമനടപടികളിലേക്ക് കടക്കാനാണ് എസ്ഐടിയുടെ തീരുമാനം. ആവശ്യമാണെങ്കിൽ കോടതിയുടെ ഇടപെടൽ തേടാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരീക്ഷാ മൂല്യനിർണയത്തിലെ തിരിമറികളും ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സംബന്ധിച്ച നിർണായക തെളിവുകൾ ഇതിനകം ലഭിച്ചിട്ടുള്ളതിനാൽ, വരുന്ന ദിവസങ്ങളിൽ പിഎസ്സി തലപ്പത്തുള്ളവരുടെ ചോദ്യം ചെയ്യൽ കേസിൽ വഴിതിരിവായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.