പണവും സ്വർണ്ണവും കൈക്കൂലിയായി ആവശ്യപ്പെടുന്ന വാർത്തകൾക്കിടയിൽ തികച്ചും വ്യത്യസ്തവും കൗതുകകരവുമായ ഒരു സംഭവം തമിഴ്നാട്ടിൽ നിന്നും പുറത്തുവന്നു. ഭൂമിയുടെ പട്ടയം അനുവദിക്കുന്നതിനായി പണത്തിനപകരം വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (VAO) സസ്പെൻഷനിലായി. തമിഴ്നാട് കരൂർ ജില്ലയിലെ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്.
ഇന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ദിവസമാണ് തന്റെ കൃഷിഭൂമിയുടെ പട്ടയത്തിനായി ഒരു കർഷകൻ ദേവർമല വില്ലേജ് ഓഫിസിനെ സമീപിച്ചത്. എന്നാൽ അപേക്ഷയ്ക്കുള്ള നടപടികൾ വേഗത്തിലാക്കാൻ ഓഫീസർ കാർത്തിക് പണത്തിനല്ല, മറിച്ച് രുചികരമായ ഹോംമേയ്ഡ് മീൻ കറിയും ചോറ്റുപാഴ്സലുമാണ് ആവശ്യപ്പെട്ടത്. മീൻ കറിയും ഊണും എത്തിച്ചുനൽകിയാൽ ഉടൻ തന്നെ പട്ടയം കയ്യിൽ തരാമെന്നും ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി.
എങ്കിലും, ഉദ്യോഗസ്ഥന്റെ വിചിത്രമായ ഈ ആവശ്യം കർഷകൻ രഹസ്യമായി ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. തുടർന്ന് ഈ ഓഡിയോ തെളിവ് സഹിതം കർഷകൻ അധികാരികൾക്ക് പരാതി നൽകി. സംഭവം പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടം ഉടൻ തന്നെ ഇടപെടുകയും, ആരോപണവിധേയനായ ഓഫീസർ കാർത്തികിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവിടുകയും ചെയ്തു.
ഈ ഔദ്യോഗിക ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി മാറിയതോടെ സൈബറിടത്ത് ട്രോളുകളും രസകരമായ ചർച്ചകളുമാണ് നിറയുന്നത്. പണവും പണ്ടവുമല്ലല്ലോ, ഇച്ചിരി മീൻ കറി തന്നെയല്ലേ ചോദിച്ചതെന്ന തരത്തിലുള്ള കമന്റുകളുമായി നിരവധി പേരാണ് ഈ വാർത്ത പങ്കുവെക്കുന്നത്. എന്തായാലും ഒരു മീൻകറിയുടെ പേരിൽ ഉദ്യോഗസ്ഥന് ജോലി നഷ്ടപ്പെട്ടത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.