രാജ്യത്തെ ഡിജിറ്റൽ ഇടപാട് രംഗത്ത് വലിയ ആശ്വാസമായി കേന്ദ്ര ധനന്ത്രാലയത്തിന്റെ നിർണ്ണായക പ്രഖ്യാപനം. വ്യക്തിഗത യു.പി.ഐ (UPI) ഇടപാടുകൾക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സാധാരണക്കാരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഇന്നലെ പുറത്തിറങ്ങിയ ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ചട്ടക്കൂട് പ്രകാരം 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്ക് യാതൊരുവിധ നേരിട്ടുള്ളയോ അല്ലാത്തതോ ആയ ചാർജുകളും ബാങ്കുകളോ സേവന ദാതാക്കളോ ഈടാക്കാൻ പാടില്ല. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾ (P2P) തുകയുടെ പരിധിയില്ലാതെ പൂർണ്ണമായും സൗജന്യമായി തുടരും. രാജ്യത്തെ മൊത്തത്തിലുള്ള വ്യാപാരി ഇടപാടുകളുടെ 96 ശതമാനത്തോളം വരുന്ന ഭാഗം പുതിയ മാറ്റങ്ങളുടെ പരിധിയിൽ വരില്ലെന്നും കേന്ദ്രം അറിയിച്ചു.
2,000 രൂപയ്ക്ക് താഴെയുള്ള വ്യാപാര ഇടപാടുകളും ചെറിയ വ്യാപാരികൾക്കായുള്ള സീറോ-എം.ഡി.ആർ (Zero-MDR) സംവിധാനവും ഉപയോക്താക്കൾക്ക് പൂർണ്ണ സംരക്ഷണം നൽകുന്നു. അതേസമയം, 2,000 രൂപയ്ക്ക് മുകളിലുള്ള വലിയ തോതിലുള്ള ചില പ്രത്യേക വാണിജ്യ ഇടപാടുകൾക്ക് മാത്രം ചെറിയൊരു നിരക്ക് (MDR) ബാധകമാകും. എന്നാൽ ഇത് സാധാരണ ഉപഭോക്താക്കളെ ബാധിക്കുന്നതല്ലെന്നും വ്യാപാരികളുടെ ഇടപാട് ഘടനയെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റ് ശൃംഖലയുടെ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും സംരക്ഷിക്കുകയാണ് ഈ പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.