ഇന്ന് രാവിലെ എറണാകുളം കുമ്പളം ടോൾ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചുകയറി പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. കുമ്പളത്തുനിന്നും എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലും തെറ്റായ ട്രാക്കിലൂടെ കയറിവന്നതുമാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്.
വാഹനത്തിന്റെ ബ്രേക്ക് പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നുവെന്നും, മറ്റ് വലിയ വാഹനങ്ങളിലോ കാൽനടയാത്രക്കാരുടെ ഇടയിലേക്കോ ബസ് പാഞ്ഞുകയറാതിരിക്കാനാണ് ബോധപൂർവ്വം ടോൾ പ്ലാസയുടെ കോൺക്രീറ്റ് തൂണിലിടിച്ച് നിർത്തിയതെന്നും ഡ്രൈവർ വ്യക്തമാക്കി.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായി തകരുകയും ടോൾ പ്ലാസയുടെ തൂണിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് സമീപത്തെ ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
ടോൾ പ്ലാസയിലെ തൂണിലിടിച്ചതു കൊണ്ടുമാ മാത്രമാണ് വലിയൊരു ദുരന്തവും കൂടുതൽ വാഹനങ്ങളിലേക്കുള്ള ഇടിച്ചുകയറലൂം ഒഴിവായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടത്തെ തുടർന്ന് ടോൾ പ്ലാസവഴി ചെറിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും, അധികൃതർ എത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കം ചെയ്തതിനുശേഷമാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്. സംഭവത്തിൽ പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.