കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്‍റെ (IIMK) നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കുമായുള്ള ദ്വിദിന ശിൽപശാലയ്ക്ക് ഇന്ന് തുടക്കമായി. ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിലാണ് ഭരണസംവിധാനത്തെ കൂടുതൽ ആധുനികവൽക്കരിക്ക ലക്ഷ്യമിട്ടുള്ള ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഐ.ഐ.എം ക്യാമ്പസിൽ നടക്കുന്ന ഈ ശിൽപശാലയിൽ ആകെ പത്ത് മണിക്കൂറാണ് പരിശീലനം നൽകുന്നത്. കൃത്യസമയത്ത് ക്ലാസ് റൂമിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. നിർമിത ബുദ്ധി (AI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഭരണരംഗത്ത് എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നത് ക്യാമ്പിലെ പ്രധാന ചർച്ചാവിഷയമാണ്.
ഇതിനുപുറമേ, കേരളത്തിന്റെ ഭാവി വികസന നേട്ടങ്ങൾ, ദുരന്തനിവാരണം, പൊതുജനാരോഗ്യം, തൊഴിൽ, സംരംഭകത്വം, ഉന്നത വിദ്യാഭ്യാസം, സാമ്പത്തിക രംഗത്തെ നവീന മാറ്റങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളും വിദഗ്ധർ ക്ലാസുകളിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഐ.ഐ.എം അധ്യാപകരും വിവിധ രാജ്യാന്തര വിദഗ്ധരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഭരണരംഗത്ത് പുതിയ കാഴ്ചപ്പാടുകളും വേഗതയും ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള മന്ത്രിസഭയുടെ ഈ ക്യാമ്പ് രാഷ്ട്രീയ കേരളത്തിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.