കോക്രോച്ച് ജനതാ പാർട്ടിയിൽ (CJP) ഔദ്യോഗികമായി പിളർപ്പ്. മുൻ വൊളന്റിയർ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ ഇന്നലെ ‘സിജെപി ഡെമോക്രാറ്റിക്’ (CJP-Democratic) എന്ന പുതിയ സംഘടന രൂപീകരിച്ചു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടായത്.
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ ഉൾപ്പെടെ വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധ നേടിയ സംഘടനയാണ് കോക്രോച്ച് ജനതാ പാർട്ടി. എന്നാൽ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും നിലവിലെ നേതൃത്വം വ്യതിചലിച്ചു എന്ന് ആരോപിച്ചാണ് മനീഷ് ബ്രഹ്മഭട്ടും കൂട്ടരും പുതിയ വിഭാഗത്തിന് രൂപം നൽകിയിരിക്കുന്നത്.
പുതുതായി രൂപീകരിച്ച ‘സിജെപി ഡെമോക്രാറ്റിക്’ (CJP-D) പൂർണ്ണമായും ജനാധിപത്യ രീതിയിലായിരിക്കും പ്രവർത്തിക്കുകയെന്ന് മനീഷ് ബ്രഹ്മഭട്ട് വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യഥാർത്ഥ സമരക്കാരുടെയും വൊളന്റിയർമാരുടെയും പങ്കാളിത്തത്തോടെ ദേശീയ തലത്തിലുള്ള പുതിയൊരു ടീം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഘടനയിൽ അംഗമാകുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും വാട്‌സാപ്പിനും പുറമെ മിസ്ഡ് കോൾ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജനകീയ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി അടിയറവ വെക്കരുതെന്നും രാജ്യത്തെ യുവജനങ്ങളുടെ കൂട്ടായ്മയെ സുതാര്യമായി മുന്നോട്ട് നയിക്കാനാണ് പുതിയ സംഘടന ലക്ഷ്യമിടുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.