പിഎസ്സി നിയമന ക്രമക്കേട് പരാതികളിൽ കേരളത്തിൽ ശക്തമായ ഭരണഘടനാപരമായ ഇടപെടലുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. പിഎസ്സി പരീക്ഷാ തട്ടിപ്പുകളിലും ക്രമക്കേടുകളിലും വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, പിഎസ്സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.
ഇന്നലെ വൈകീട്ടാണ് പിഎസ്സി സെക്രട്ടറി സാജു ജോർജ് ലോക്ഭവനിലെത്തി ഗവർണറെ കണ്ടത്. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളും, നിലവിലുള്ള അന്വേഷണങ്ങളുടെ പുരോഗതിയും ഗവർണർ നേരിട്ട് ചോദിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണവും പിഎസ്സിയുടെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നതിനിടയിലാണ് ഗവർണറുടെ ഈ അടിയന്തര ഇടപെടൽ. ഉദ്യോഗാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന ഇത്തരം നിയമന തട്ടിപ്പുകൾ ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. സംഭവത്തിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് ഗവർണർ കടക്കുമെന്നാണ് സൂചന.