പാർട്ടി നയങ്ങളും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഔദ്യോഗിക നിലപാടുകളും സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കാത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കർശന നടപടിയുമായി ഹൈക്കമാൻഡ്. ഇന്നലെ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി (CWC) യോഗത്തിലാണ് പാർട്ടി നേതാക്കളുടെ ഡിജിറ്റൽ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയത്.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉന്നയിച്ച ചില പ്രധാന വിമർശനങ്ങളെ തുടർന്നാണ് ഈ നിർണായക നീക്കം. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പങ്കെടുത്ത റാലിക്ക് ശേഷം ആ വേദി ‘ശുദ്ധീകരിച്ച’ ബി.ജെ.പി-ആർ.എസ്.എസ് നടപടിയെക്കുറിച്ചുള്ള ജാതിവിവേചന വിഷയം പല മുതിർന്ന നേതാക്കളും സോഷ്യൽ മീഡിയയിലൂടെയോ പൊതുവേദികളിലോ ശക്തമായി ചോദ്യം ചെയ്തില്ലെന്ന് ഖർഗെ യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ടിവി ചർച്ചകളിൽ മാത്രം തിളങ്ങിനിൽക്കുന്ന ചില നേതാക്കൾ പാർട്ടി നിലപാടുകൾക്ക് വേണ്ടി ഓൺലൈൻ ഇടങ്ങളിൽ ശബ്ദിക്കുന്നില്ലെന്ന ആക്ഷേപവും ഇതിന് പിന്നാലെ ഉയർന്നു.
ഈ പശ്ചാത്തലത്തിലാണ് പാർട്ടി നിലപാടുകൾ ഔദ്യോഗിക പേജുകൾ വഴി കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സോഷ്യൽ മീഡിയ വിഭാഗത്തോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. നേതാക്കളുടെ സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ച് ഇനി മുതൽ കൃത്യമായ റിപ്പോർട്ടുകൾ തയ്യാറാക്കാനാണ് നിർദ്ദേശം. പാർട്ടി നയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഭാരവാഹികൾക്ക് ഇത് കടുത്ത മുന്നറിയിപ്പായി മാറിയിരിക്കുകയാണ്. പാർട്ടി സംവിധാനത്തെ ഡിജിറ്റൽ തലത്തിലും കൂടുതൽ ശക്തമാക്കാനും അച്ചടക്കം കൊണ്ടുവരാനുമുള്ള നേതൃത്വത്തിന്റെ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.