തൃശൂരിന്റെ തനത് സാംസ്കാരിക പൈതൃകമായ പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ നടത്തിയ ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ച ശ്രീരാമന്റെ നടപടിക്കെതിരെ കലാപ്രേമികളും പുലിക്കളി സംഘങ്ങളും ഇന്നലെ മുതൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പുരുഷന്മാർ മാറും വയറും വളർത്തി പുലിക്കളിക്കായി ഒരുങ്ങുന്നത് രൂപവൈകൃതമാണെന്നും, ഈ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു വി.കെ. ശ്രീരാമന്റെ പരാമർശം. ലോകത്ത് ഒരിടത്തും ഇത്തരത്തിലുള്ള ഒരു കലാവൈകൃതം കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. നാട്യശാസ്ത്രത്തിൽ ഇതിനെ ‘ശാർദൂലവിക്രീഡിതം’ അഥവാ കുംഭകുലുക്കിക്കളി എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്ന പരാമർശത്തോടുകൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തിൽ നടക്കുന്ന ഈ ചരിത്രപ്രസിദ്ധമായ നാടൻ കലാരൂപത്തെയും അതിൽ പങ്കെടുക്കുന്ന സാധാരണക്കാരായ കലാകാരന്മാരെയും ശ്രീരാമൻ ബോഡി ഷെയ്മിംഗ് ചെയ്യുകയാണെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. വർഷങ്ങളായി പുലിക്കളിയെ നെഞ്ചിലേറ്റുന്ന കലാകാരന്മാരെയും സംഘങ്ങളെയും അപമാനിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും, ഇതിനെതിരെ പരസ്യമായി മാപ്പ് പറയണമെന്നും വിവിധ പുലിക്കളി സമിതികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പിന്നാലെയാണ് ഈ വിവാദ പരാമർശം പുറത്തുവന്നത്. സാംസ്കാരിക കേരളത്തിൽ വലിയ ചർച്ചയായി മാറിയിട്ടുള്ള ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.