ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രയോഗിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്കെതിരെ ഇത്തരത്തിലുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ ആരാണ് നിർദേശം നൽകിയതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഡൽഹി പോലീസും സുരക്ഷാ സേനയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത് ഷാക്കാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടയിൽ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി നേരിട്ട് സന്ദർശിച്ചിരുന്നു. പ്രതിഷേധത്തിനിടെ 19 വയസ്സുള്ള ഒരു വിദ്യാർത്ഥിക്ക് കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് നീതിക്ക് പകരം പെല്ലറ്റ് ഗൺ ഷെല്ലുകളാണ് ലഭിക്കുന്നത്” എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, അമിത് ഷാക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതോ അദ്ദേഹത്തിൻ്റെ അനുമതിയില്ലാതെയാണോ ഈ അതിക്രമങ്ങൾ നടന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എന്നാൽ, ഡൽഹി പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നും അത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളുടെ വാദം. എങ്കിലും വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത് പാർലമെന്റിൽ വലിയ രാഷ്ട്രീയ പോരിന് കാരണമായിട്ടുണ്ട്.