ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അസമിലും ഗുജറാത്തിലുമുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. അസമില്‍ മാത്രം പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 471-ല്‍ എത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. നാഗാലാൻഡിലുണ്ടായ മേഘവിസ്ഫോടനവും സാധാരണയേക്കാൾ 436 ശതമാനം അധികം പെയ്ത മഴയുമാണ് അസമിൽ വലിയ തോതിലുള്ള പ്രളയത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് അസമിലെ പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. ശിവസാഗർ, ചറായിഡിയോ, ജോർഹട്ട് തുടങ്ങിയ ജില്ലകളാണ് കനത്ത ദുരിതം നേരിടുന്നത്. നൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മറുഭാഗത്ത് ഗുജറാത്തിലും കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൽസാദ് ജില്ലയിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. വടക്കൻ, മധ്യ ഗുജറാത്തിലെ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. തുടർച്ചയായ മഴയെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ഗുജറാത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും സംയുക്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ പാക്കേജുകളും ഏകോപിപ്പിച്ചു വരുന്നു.