Blog Post

Karanavars > News > Fake News > സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ് : യൂട്യൂബർ ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ് : യൂട്യൂബർ ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ, ‘തൊപ്പി’ എന്നറിയപ്പെടുന്ന വ്ലോഗർ മുഹമ്മദ് നിഹാദിന് കനത്ത തിരിച്ചടി. ഇയാളുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. ആലുവ റൂറൽ സൈബർ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു എന്നതാണ് നിഹാദിനെതിരായ പ്രധാന ആരോപണം. ഇതിനെത്തുടർന്ന് ഐടി നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാൽ ജാമ്യം നൽകരുതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

നിഹാദിനെതിരെ സുഹൃത്തുക്കൾ തന്നെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗം, ലൈംഗിക ചൂഷണം, പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുത്തി അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കൽ തുടങ്ങിയവയാണ് പ്രധാന പരാതികൾ. തൊപ്പിയുടെ മുറിയിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തതായി പറയപ്പെടുന്ന ദൃശ്യങ്ങളും സുഹൃത്തുക്കൾ പുറത്തുവിട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പണം നൽകി സ്വാധീനിച്ച് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നു.

തന്റെ ഗെയിമിങ് വീഡിയോകളിലൂടെയും വ്ലോഗുകളിലൂടെയും കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ് മുഹമ്മദ് നിഹാദ്. എന്നാൽ, വീഡിയോകളിലെ അശ്ലീല പദപ്രയോഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരമൊരു നിയമനടപടി. നിലവിൽ ആലുവ റൂറൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *