ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഇറാൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയുടെ ശക്തമായ തിരിച്ചടി. വെള്ളിയാഴ്ച യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സൈറ്റുകളുമാണ് അമേരിക്കൻ സേന തകർത്തത്.
സിംഗപ്പൂർ പതാകയുള്ള ‘എം.വി എവർ ലൗലി’ എന്ന ചരക്കുകപ്പലിന് നേരെ വ്യാഴാഴ്ച ഇറാൻ നടത്തിയ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഒമാൻ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന കപ്പലിനെ ഇറാനിയൻ സേനയുടെ ഡ്രോൺ ആക്രമിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണിതെന്ന് അമേരിക്കൻ ഭരണകൂടം പ്രതികരിച്ചു.
ഈ ആക്രമണത്തോടെ ഹോർമുസ് കടലിടുക്ക് വഴി കുടുങ്ങിക്കിടന്ന കപ്പലുകളെ ഒഴിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ ഉറപ്പുകൾ ലഭിക്കുന്നതുവരെ ഒഴിപ്പിക്കൽ നടപടികൾ പുനരാരംഭിക്കില്ലെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു.
അമേരിക്കയുടെ പുതിയ ആക്രമണത്തിന് മറുപടിയായി, തങ്ങൾ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ശനിയാഴ്ച ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഈ പുതിയ തിരിച്ചടികൾ, ആഴ്ചകൾക്ക് മുൻപ് രൂപപ്പെട്ട വെടിനിർത്തൽ കരാറിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഈ കടലിടുക്കിൽ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും, ഇറാനിയൻ പ്രകോപനങ്ങൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും യു.എസ് അധികൃതർ വ്യക്തമാക്കി.
ഈ സംഭവവികാസങ്ങൾ മേഖലയിലെ എണ്ണ വിതരണത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.