മധ്യപ്രദേശിലെ ഉജ്ജയിനിൽ ഇൻസ്റ്റാഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിലും വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിലും കോളേജ് വിദ്യാർഥിനിക്ക് നേരെ ക്രൂരമായ ആക്രമണം. ബാപ്പുനഗർ സ്വദേശിനിയായ 19 വയസ്സുകാരി പൂജയാണ് ആക്രമണത്തിന് ഇരയായത്. വെറും 47 സെക്കൻഡിനുള്ളിൽ പ്രതിയായ സുനിൽ ജരോലിയ (21) പെൺകുട്ടിയെ 14 തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
നാല് വർഷം മുമ്പാണ് ഇൻസ്റ്റാഗ്രാം വഴി ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് സുനിൽ വിവാഹാഭ്യർഥനയുമായി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. എന്നാൽ, ഈ ബന്ധത്തിൽ താല്പര്യമില്ലാതിരുന്ന പൂജ സുനിലിന്റെ കോളുകൾ ബ്ലോക്ക് ചെയ്യുകയും സൗഹൃദം അവസാനിപ്പിക്കുകയും ചെയ്തു. ഇതിലുള്ള പകയാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ജോലിക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തടഞ്ഞുനിർത്തിയാണ് പ്രതി ആക്രമണം നടത്തിയത്. റോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരകൃത്യം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടി. രക്ഷപ്പെടാൻ മതിൽ ചാടിക്കടക്കുന്നതിനിടെ കാൽ ഒടിഞ്ഞ സുനിൽ ജരോലിയയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ഇയാളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.