Blog Post

Karanavars > News > International > മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍

മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍

വാഷിംഗ്ടണ്‍: യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ പ്രതികരണം വ്യത്യാസപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ദൃഢതയില്ലാത്തതാണെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.വാഷിംഗ്ടണില്‍ സംഘടിപ്പിച്ച അമേരിക്കന്‍ വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യകക്ഷിയുടെ പ്രതികരണങ്ങളില്‍ ഇന്ത്യയെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും റഷ്യക്കെതിരെ ഉറച്ച നിലപാടെടുത്തിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ജപ്പാനും ഓസ്‌ട്രേലിയയും ശക്തമായാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യയുടെ മുന്‍ഗണന തങ്ങളുടെ പൗരന്മാരുടെ സുരക്ഷ മാത്രമാണ്. യുക്രെയിനിലെ യുദ്ധ ബാധിത പ്രദേശങ്ങളില്‍ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യയുക്രെയിന്‍ സംഘര്‍ഷം പരിഹരിക്കാന്‍ സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് എല്ലാ വേദികളിലും ഇന്ത്യ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ റഷ്യക്കെതിരെ ഒരുപരോധവും ഏര്‍പ്പെടുത്തിയില്ലെന്നു മാത്രമല്ല, ഐക്യരാഷ്ട്ര സഭയില്‍ മോസ്‌കോയെ അപലപിക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്നും ബൈഡന്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റായ വ്ലാദിമിര്‍ പുടിനെതിരെ ശബ്ദമുയര്‍ത്താനും റഷ്യക്കെതിരെ ഉപരോധങ്ങളേര്‍പ്പെടുത്തി പ്രതിഷേധം അറിയിക്കാനും തങ്ങള്‍ക്കൊപ്പം നിന്ന സംഘടനകളായ നോര്‍ത്ത് അറ്റലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ), യൂറോപ്യന്‍ യൂണിയന്‍, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയെ ബൈഡന്‍ അഭിനന്ദിക്കുകയും ചെയ്തു. പുടിന്‍ നാറ്റോയെ വിഭജിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ നാറ്റോയാവട്ടെ ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത ഐക്യത്തോടെ ശക്തിപ്പെടുകയാണുണ്ടായതെന്നും ബൈഡന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *