Blog Post

Karanavars > News > Keralam > നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ദിലീപ് തന്ത്രമൊരുക്കി; പ്രോസിക്യൂഷന്‍

നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ദിലീപ് തന്ത്രമൊരുക്കി; പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി.

പ്രതികള്‍ക്കുമേല്‍ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുന്‍കാല പശ്ചാത്തലവും കോടതി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ് പ്രതികള്‍ ക്വട്ടേഷന്‍ കൊടുത്തത്. അസാധാരണമായ കേസാണിത്. നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ദിലീപ് തന്ത്രമൊരുക്കിയാതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി ബന്ധവുമില്ല. ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്.

കുടുംബത്തെ അപായപ്പെടുത്തുമെന്ന് ബാലചന്ദ്രകുമാറും ഭയപ്പെട്ടിരുന്നു. ഇതിനാലാണ് പൊലീസിനെ വിവരം അറിയിച്ചത്. സാക്ഷിക്കറിയാവുന്ന കാര്യങ്ങള്‍ അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഗൂഢാലോചനയെ കുറിച്ച്‌ പുറത്ത് പറഞ്ഞാല്‍ ദിലീപ് കൊല്ലുമോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചിരുന്നു അതുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ പരാതി നല‍്കാതിരുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഡിവൈഎസ്പി ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച്‌ കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്.

ബാലചന്ദ്രകുമാറിന്റെ സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓ‍ഡിയോയും മറ്റും പിന്തുണ നല്‍കുന്ന തെളിവു മാത്രമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അസ്വഭാവികമായി ഒന്നുമില്ല. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

മൊഴിമാറ്റാന്‍ ആലുവ സ്വദേശി സലിമിന് പണം വാഗ്ദാനം ചെയ്തു. ദിലീപിന്‍റെ സുഹ്യത്ത് ശരത്താണിത് ചെയ്തതെന്ന്. അന്വേഷണ ഉദ്യോഗസ്ഥരെ ഏത് രീതിയില്‍ കൊല്ലണമെന്ന് വരെ പ്‌ളാനിംഗ് നടന്നു. ആലുവക്കാരനായ ദോഹ വ്യവസായി സലീമിന്‍റെ മൊഴി നിര്ണായകമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിച്ചിരുന്നു. ബാലചന്ദ്രകുമാറിന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു.

അതേസമയം ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും കേസിനു പിന്നില്‍ ക്രൈംബ്രാഞ്ച് ഗൂഢാലോചനയാണെന്നും ഇന്നലെ പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കോടതിയില്‍ വാദം കേള്‍ക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *